റിയാദ്: ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോമിലെ ‘അപകടം നീങ്ങി’ എന്ന് സൂചിപ്പിക്കുന്ന അലാറം ടോണിൽ മാറ്റം വരുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. അപകട മുന്നറിയിപ്പ് അലാറത്തിൽ നിന്നും ഇത് വേർതിരിച്ചറിയുന്നതിനാണ് മാറ്റം വരുത്തിയത്. ഇനി മുതൽ മൊബൈൽ ഫോൺ സ്‌ക്രീനുകളിൽ ദൃശ്യമാകുന്ന സാധാരണ വാചക സന്ദേശങ്ങൾക്ക് സമാനമായ ശബ്ദമായിരിക്കും ഇതിനുണ്ടാവുക.
അടിയന്തര സാഹചര്യങ്ങളിൽ ആസന്നമായ അപകടങ്ങളെക്കുറിച്ച് പ്ലാറ്റ്‌ഫോം വഴി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഇത്തരം സമയങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും സിവിൽ ഡിഫൻസ് ഊന്നിപ്പറഞ്ഞു.
1. അഭയം തേടുക: അപകട മുന്നറിയിപ്പ് ലഭിച്ചാലുടൻ കെട്ടിടത്തിനുള്ളിലെ ഏറ്റവും സുരക്ഷിതമായ മുറിയിലേക്ക് മാറണം. ജനാലകളിൽ നിന്ന് അകലം പാലിക്കുകയും അപകടം കടന്നുപോയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണം.
2. തുറന്ന സ്ഥലങ്ങൾ ഒഴിവാക്കുക: പുറത്തുള്ളവർ ഗ്ലാസ് മറകൾ, ബാൽക്കണികൾ, മേൽക്കൂരകൾ എന്നിവയിൽ നിന്ന് മാറിനിൽക്കണം. ഏറ്റവും അടുത്തുള്ള കെട്ടിടത്തിലോ കട്ടിയുള്ള മറയുള്ള സുരക്ഷിത സ്ഥാനത്തോ അഭയം തേടേണ്ടതാണ്.
3. ജാഗ്രത പാലിക്കുക: അപകടസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണം.
4. യാത്രക്കാർ ശ്രദ്ധിക്കുക: വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയിൽ നിന്ന് മാറി റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തണം.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.