സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കാനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യയും പാകിസ്താനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി ചേർന്ന പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ചതുർരാഷ്ട്ര മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ ഇസ്‍ലാമാബാദിലെത്തിയതായിരുന്നു സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സന്ദർശനത്തിനിടെ അദ്ദേഹം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ നേതാക്കൾ അവലോകനം ചെയ്തു. മേഖലയിലെ നിലവിലെ വികസനങ്ങളും അവ പ്രാദേശിക സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചാവിഷയമായി. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും ആശയവിനിമയം നടത്തി.
കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ആശംസകൾ സൗദി വിദേശകാര്യ മന്ത്രി പാകിസ്താൻ ഗവൺമെൻറിനെയും ജനതയെയും അറിയിച്ചു. പാകിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽമാലികിയും ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിെൻറ ഭാഗമായി വരും ദിവസങ്ങളിൽ ഇസ്‍ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി. മധ്യേഷ്യയിലെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ച് സൗദി, പാകിസ്താൻ, തുർക്കി, ഈജിപ്ത് രാജ്യങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളിൽ എല്ലാ കക്ഷികളും വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്‍ലാമാബാദിൽ വെച്ച് നടക്കാൻ സാധ്യതയുള്ള യു.എസ്-ഇറാൻ ചർച്ചകൾക്ക് വിദേശകാര്യ മന്ത്രിമാർ പൂർണ പിന്തുണ അറിയിച്ചതായും ഒരു വീഡിയോ സന്ദേശത്തിൽ ഇഷാഖ് ദാർ കൂട്ടിച്ചേർത്തു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷങ്ങൾ തടയാനും പ്രാദേശിക സമാധാനം നിലനിർത്താനും സാധിക്കൂ എന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി.
നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധമാണ്. ചർച്ചകൾ സുഗമമാക്കാനുള്ള പാകിസ്താെൻറ കഴിവിൽ അമേരിക്കയും ഇറാനും ആത്മവിശ്വാസം പ്രകടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.