റിയാദ് സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിെൻറ മോചനം വേഗത്തിലാക്കാൻ നിയമപരമായ സാധ്യതകൾ പരമാവധി തേടുെമന്ന് റിയാദ് സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 വർഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട് തിങ്കളാഴ്ച റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവുണ്ടായ പശ്ചാത്തലത്തിൽ കേസിെൻറ അതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിലാണ് സമിതി ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്.
റഹീമിെൻറ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ സാധ്യതകൾ പരിശോധിക്കും. അറസ്റ്റ് രേഖപ്പെടുത്തിയ 2006 ഡിസംബർ 24 മുതൽ 20 വർഷം പൂർത്തിയാകുന്നതുവരെയുള്ള കാലത്തേക്കുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച് 2026 ഡിസംബർ മാസത്തിലായിരിക്കും മോചനത്തിന് സാധ്യത. ഹിജ്റ വർഷം അനുസരിച്ചാണെങ്കിൽ 1447 ദുൽഹജ്ജ് മാസത്തിൽ (2026 മെയ്) 20 വർഷം പൂർത്തിയാവേണ്ടതാണ്. എന്നാൽ ഏത് കലണ്ടർ അനുസരിച്ചായിരിക്കും തുടർ നടപടി എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ തടവുശിക്ഷ തീരുന്ന കൃത്യ തീയതി ഇപ്പോൾ പറയാനാവില്ല.
ശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം വേഗത്തിലാക്കാൻ നിയമപരമായി എന്തെല്ലാം സാധ്യതകൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് നിയമോപദേശം തേടി സാധ്യമായ ശ്രമങ്ങളുമായി സഹായസമിതി മുന്നോട്ട് പോകും. ഉത്തരവിറങ്ങി 30 ദിവസമാണ് പ്രതിഭാഗത്തിനോ പബ്ലിക് പ്രോസിക്യൂഷനോ അപ്പീൽ പോകാനുള്ള കാലയളവ്. പ്രാഥമിക വിധിയാണ് ഇപ്പോൾ കോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മേൽക്കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മേൽ കോടതി ശരിവെച്ചാൽ പകർപ്പ് ഗവർണറേറ്റ് ഉൾപ്പടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങും. പിന്നീടായിരിക്കും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുക.
തടവുകാർക്ക് പലതരം ആനുകൂല്യങ്ങളും പൊതുമാപ്പും സർക്കാർ നൽകാറുണ്ട്. ശിക്ഷ കാലാവധി അവസാനിക്കും മുമ്പ് അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടായാൽ അത് ഉപയോഗപ്പെടുത്താനുള്ള ശ്രമം സഹായ സമിതിയും അഭിഭാഷകരും അറിയിച്ചു. ചെയ്ത കുറ്റം മറച്ചുവെച്ചതിനുള്ള പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള ശിക്ഷയാണ് 20 വർഷത്തെ തടവ് എന്നാണ് പ്രാഥമിക വിധിയുടെ പകർപ്പിലെ വിശദാംശങ്ങളിൽനിന്ന് മനസിലാകുന്നതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, സിദ്ധിഖ് തുവ്വൂർ, ട്രഷറർ സെബിൻ ഇഖ്ബാൽ, മുനീബ് പാഴൂർ, കുഞ്ഞോയി കോടാമ്പപ്പുഴ, നൗഫൽ പാലക്കാടൻ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട് കുന്ന്, ഷൗക്കത്ത് ഫറോക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.