ഡോ. മാജിദ് അൽഖസബി
ജിദ്ദ: സാധനങ്ങളുടെ വിലയിൽ കൃത്രിമത്വം തടയുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിന് 217 ഉൽപന്നങ്ങളുടെ വില നിരീക്ഷിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. നിലവിലെ വിലക്കയറ്റത്തെക്കുറിച്ച് അവലോകനം നടത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വില നിരീക്ഷിക്കാൻ 6,40,000ത്തിലധികം പരിശോധനകൾ ഇതിനകം നടത്തുകയും 27,000 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വിലക്കയറ്റം ലോകത്തെ മുഴുവൻ ബാധിച്ചിട്ടുണ്ട്. കോവിഡാണ് ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തുറമുഖങ്ങൾ പലതും കോവിഡ് മൂലം അടയുകയും വിവിധ ഗതാഗതമാർഗങ്ങൾ തടസ്സപ്പെടുകയും ഷിപ്പിങ് ചെലവ് ഉയർന്നതുമെല്ലാം വിലക്കയറ്റത്തിന് കാരണമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷണത്തിന്റെയും അടിസ്ഥാന സാധനങ്ങളുടെയും വില വർധന ഭരണകൂടം മനസ്സിലാക്കിയിട്ടുണ്ട്. കിരീടാവകാശി ഇതു സംബന്ധിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിലക്കയറ്റം നേരിടാനും അർഹരായ കുടുംബങ്ങളെ സഹായിക്കാനും പ്രത്യേക പാക്കേജിന് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.