മദീന: ഹജ്ജ് തീർഥാടകരുടെ മദീന സന്ദർശനം പ്രമാണിച്ച് നഗരത്തിലെ വിവിധ വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും സൗദി വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. വിപണികളിലും ചില്ലറ വിൽപനശാലകളിലും ആവശ്യത്തിന് സാധനങ്ങളുടെ ലഭ്യതയും അവയുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങളുടെ സന്നദ്ധത വിലയിരുത്താനും പരിശോധനയിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
മദീനയിലെ സെൻട്രൽ ഏരിയ, ഖുബാഅ് മസ്ജിദ് പരിസരം, ഖിബ്ലതൈൻ മസ്ജിദ് പ്രദേശം, ഹറമൈൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ മാർക്കറ്റുകളിലും ഷോപ്പിങ് സെന്ററുകളിലുമാണ് മന്ത്രാലയ ഉദ്യോഗസ്ഥർ പ്രധാനമായും സന്ദർശനം നടത്തിയത്. കൂടാതെ പ്രവാചക പള്ളിയിലേക്കുള്ള പ്രധാന റോഡുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും സ്വർണ-ആഭരണ വിപണികളിലും ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തി. വരും ദിവസങ്ങളിലും വിപണികളിലെയും വിവിധ വിൽപന കേന്ദ്രങ്ങളിലെയും ഉൽപന്ന വിതരണ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.