മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദി അറേബ്യക്കുള്ളിലെ ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്നതിനായി 73 കമ്പനികൾക്ക് ഹജ്ജ്-ഉംറ മന്ത്രാലയം അനുമതി നൽകി. തീർഥാടന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാറുകളിലെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനുമായി രൂപീകരിച്ച സംയോജിത പ്രവർത്തന സംവിധാനത്തിെൻറ ഭാഗമായാണ് ഈ നടപടി. താമസം, ഗതാഗതം, ഭക്ഷണം, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ നൽകുന്നതിനായുള്ള സാങ്കേതികവും പ്രവർത്തനപരവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച കമ്പനികളെയാണ് മന്ത്രാലയം തിരഞ്ഞെടുത്തത്. രാജ്യത്തെ ഹജ്ജ് സേവന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും തീർഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനും ഈ അംഗീകാരത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർഥാടകർ മന്ത്രാലയം പ്രസിദ്ധീകരിച്ച അംഗീകൃത കമ്പനികളുടെ പട്ടിക പരിശോധിച്ച്, ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ കരാറുകളിൽ ഏർപ്പെടാവൂ എന്ന് അധികൃതർ അഭ്യർഥിച്ചു. ഹജ്ജ് സീസണിലെ ചട്ടങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അനധികൃത സ്ഥാപനങ്ങളുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം പ്രത്യേകം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകൾ വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാൻ സഹായിക്കും.
പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും തീർഥാടകരുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിനുമായി ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. തീർഥാടകർക്ക് ആത്മസംതൃപ്തിയോടെയും മനസ്സമാധാനത്തോടെയും ആരാധനകൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം കർശനമായ നിയന്ത്രണങ്ങളും സേവന വികസനങ്ങളും നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.