നാട്ടിലേക്ക് പോകും മുമ്പ് സാമൂഹികപ്രവർത്തകരോടൊപ്പം കുട്ടികൾ,
റിയാദ്: മണൽ നഗരത്തിൽ ഫ്ലാറ്റിൽ പുറംലോകമറിയാതെ കഴിഞ്ഞ 10 വർഷങ്ങൾ. ഒടുവിൽ നിയമക്കുരുക്കുകൾ അഴിഞ്ഞ് അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൂട്ടിനുണ്ടായിരുന്നത് സമ്മാനങ്ങളോ, സമ്പാദ്യമോ ആയിരുന്നില്ല; തങ്ങൾക്കൊപ്പം സ്നേഹം പങ്കിട്ട പ്രാണനായ രണ്ട് നാടൻ പൂച്ചക്കുഞ്ഞുങ്ങളായിരുന്നു. റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ വെളിച്ചം കണ്ട തിരുവനന്തപുരം സ്വദേശികളായ ഈ കുടുംബത്തിെൻറ കഥ കേവലം ഒരു മടക്കയാത്രയല്ല, മറിച്ച് മനുഷ്യത്വത്തിെൻറയും, ചേർത്തുപിടിക്കലിെൻറയും അതിജീവനത്തിെൻറയും സമാനതകളില്ലാത്ത പാഠമാണ്.
കെട്ടുകഥകളെ വെല്ലുന്ന ദുരിത ജീവിതമായിരുന്നു അവരുടേത്. റിയാദിൽ പച്ചക്കറി കച്ചവടമായിരുന്നു തിരുവനന്തപുരം സ്വദേശിയായ കുടുംബനാഥന്. സാമ്പത്തിക പരാധീനതകളോ മറ്റോ കാരണം തുടർച്ചയായി ആറ് വർഷം നാട്ടിൽ പോകാതിരുന്ന അയാൾ പിന്നീട് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തെ ഫാമിലി വിസയിൽ റിയാദിലെത്തിച്ചു. 10 വർഷം മുമ്പായിരുന്നു അത്. സകുടുംബം റിയാദിൽ താമസമുറപ്പിച്ചെങ്കിലും പിന്നീടുള്ള കാലത്ത് ഇഖാമ (താമസരേഖ) പുതുക്കാൻ കഴിയാതെ വന്നതോടെ കുടുംബം നിയമക്കുരുക്കിലായി. അയാൾ പച്ചക്കറി വാനിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അഞ്ചംഗകുടുംബം ഒരുവിധം പശിയകറ്റി ജീവിതം മുന്നോട്ട് തള്ളിനീക്കി. എന്നാൽ സാമ്പത്തിക പരാധീനത മൂന്ന് മക്കളുടെയും പഠനത്തെ പാതിവഴിയിൽ മുടക്കി.
നിയമലംഘനത്തിന് പിടിക്കപ്പെടുമെന്ന ഭയത്താൽ കഴിഞ്ഞ അഞ്ചുവർഷമായി മാതാവും മൂന്ന് മക്കളും ഫ്ലാറ്റിെൻറ കുടുസ്സ് ലോകത്തിന് പുറത്തിറങ്ങിയിട്ടില്ല. വെയിൽ കാണാതെയും മഴ കൊള്ളാതെയും പുറംകാറ്റേൽക്കാതെയും അവർ മുറിക്കുള്ളിലെ ഇരുട്ടിൽ തളക്കപ്പെട്ടു. നാട്ടിൽനിന്നുമെത്തിയിട്ട് സ്കൂളിൽ ചേരാനോ പഠനം തുടരാനോ കഴിയാതിരുന്ന പെൺകുട്ടികൾക്ക് ഏക ആശ്വാസം തെരുവിൽനിന്ന് വന്നുകയറുന്ന പൂച്ചകളായിരുന്നു. മൂത്ത മകനും പത്താംക്ലാസ് പാസായി പ്ലസ് വണ്ണിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടിട്ടും ഫീസ് അടക്കാൻ കഴിയാത്തതിനാൽ വിദ്യാഭ്യസം തുടരാൻ കഴിഞ്ഞില്ല.
പിന്നീട് ഫ്ലാറ്റിലെ ഒരു മുറി നിറയെ പൂച്ചകളായി. അതായി ആ കുട്ടികളുടെ ലോകം. അവർ പിന്നീട് കുട്ടിത്തം വിട്ടെങ്കിലും മാനസികാവസ്ഥയിൽ മുതിർന്നില്ല. ദുരിതങ്ങളുടെ നിഴൽരൂപങ്ങളായി വളരേണ്ടിവന്ന അവസ്ഥയിൽ ആ ലോകത്ത് തങ്ങൾക്ക് കൂട്ട് പൂച്ചകൾ മാത്രമാണെന്നാണ് അവർ മനസ്സിലാക്കിയിരുന്നത്.മൂത്തവൻ 25ഉം പെൺകുട്ടികൾ 20ഉം 16ഉം വയസ്സുകൾ പിന്നിട്ടെങ്കിലും ശരിയായ സമയത്തുള്ള വിദ്യാഭ്യാസമോ സാമൂഹിക ഇടപഴലുകൾക്ക് അവസരമോ കിട്ടാതെ ഭയജീവികളായി മാറിയപ്പോൾ അവർ പൂച്ചകളുടെ ലോകത്ത് അഭയം തേടുകയായിരുന്നു.
റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിയപ്പോഴും യുദ്ധസമാനമായ അവസ്ഥയിലും, വിമാന ടിക്കറ്റിെൻറ കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉള്ളപ്പോഴും പൂച്ചകളെ വിട്ടുപോകാൻ അവർ ഒരുക്കമായിരുന്നില്ല. പെൺകുട്ടികൾ പൂച്ചകളെക്കുറിച്ചോർത്ത് ആധിയിലായി. ‘പൂച്ചകളെ കൂടെക്കൂട്ടാതെ വരില്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞ അവർ ദിവസങ്ങളോളം ആഹാരം പോലും ഉപേക്ഷിച്ചു. കൂട്ടത്തിൽ ഡാരിൽ, മെർലി എന്നീ പൂച്ചക്കുഞ്ഞുങ്ങളോടായിരുന്നു അവർക്ക് ഏറ്റവും പ്രിയം. അവരെയെങ്കിലും ഒപ്പം കൂട്ടാൻ സഹായിക്കണമെന്ന് സാമൂഹികപ്രവർത്തകരോട് കേണപേക്ഷിച്ചു.
അവരോടൊപ്പം നാട്ടിലേക്ക് പോയ പൂച്ചകൾ
ഈ സമയത്ത് ശിഹാബിെൻറ കൂട്ടുകാരൻ ഷിയാസ് ഏത് വിധേനയും പൂച്ചകളെ ഒപ്പം അയക്കാൻ വേണ്ടത് ചെയ്യാമെന്ന് ഉറപ്പു കൊടുത്തു. പൂച്ചകളെ കേരളത്തിലെത്തിക്കാനുള്ള നിയമനടപടികൾ ദുഷ്കരമായിരുന്നു. വാക്സിനേഷൻ, ക്വാറൈൻറൻ സർട്ടിഫിക്കറ്റുകൾ, ഇമ്പോർട്ട്, എക്സ്പോർട്ട് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയവക്കായി സാമൂഹിക പ്രവർത്തകർ വിശ്രമമില്ലാതെ ഓടിനടന്നു. സാമ്പത്തിക പരിമിതികൾ കാരണം 12-ഓളം പൂച്ചകളിൽ ബാക്കിയുള്ളവയെ കണ്ണീരോടെ പാർക്കുകളിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ അതിലുമൊരു പൂച്ചയെ പാർക്കിൽ ഉപേക്ഷിക്കാൻ കുട്ടികളുടെ മനസ്സ് അനുവദിച്ചില്ല. ഒടുവിൽ ആ പേർഷ്യൻ പൂച്ചയെ ശിഹാബ് സ്വന്തം വീട്ടിലേക്ക് ഏറ്റെടുത്തതോടെ കുട്ടികൾക്ക് അത്രയും ആശ്വാസമായി.
ഈ കുടുംബത്തിെൻറ അവസ്ഥയറിഞ്ഞ റിയാദിലെ പ്രവാസി സമൂഹം ശിഹാബ് കൊട്ടുകാടുമായി കൈകോർത്ത് സഹായിക്കാനിറങ്ങുകയായിരുന്നു. എക്സിറ്റ് അടിക്കാനുള്ള നിയമനടപടികൾക്ക് ഇന്ത്യൻ എംബസിയും നാടുകടത്തൽ (തർഹീൽ) കേന്ദ്രവും വലിയ പിന്തുണ നൽകി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ വൈ. സാബിർ, സഈദ്, ഷറഫ് തുടങ്ങിയവർ നിയമനടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. മാഷാ കൺസ്ട്രക്ഷൻ ചെയർമാൻ എൻജി. മുഹമ്മദ് നയീം, പീസ് വാലി റിയാദ് ചാപ്റ്റർ പ്രസിഡൻറ് ഷിയാസ്, നിബു ഹൈദരലി, സുധീർ, മുഹമ്മദലി മരോട്ടിക്കൽ, നസീർ കോഴിക്കോട്, ഇല്യാസ് കാസർകോട്, ലോകനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വസ്ത്രങ്ങളും വിമാന ടിക്കറ്റും പൂച്ചകളെ നാട്ടിലെത്തിക്കാനുള്ള ഭീമമായ തുകയും കണ്ടെത്തി. എയർപോർട്ടിൽവെച്ച് പൂച്ചകൾക്കായി അപ്രതീക്ഷിതമായി വലിയൊരു തുക അധികമായി അടക്കേണ്ടി വന്നിട്ടും പ്രവാസി കൂട്ടായ്മ പിൻവാങ്ങിയില്ല. യാത്രയുടെ തലേദിവസം വാടക നൽകാൻ കഴിയാത്തതിനാൽ താമസിച്ചിരുന്ന വീട്ടിൽനിന്നും പുറത്താക്കപ്പെട്ട കുടുംബത്തിന് ഒരു തമിഴ് സ്വദേശിയാണ് തണലൊരുക്കിയത്.
നിലവിൽ അയാളുടെ ഭാര്യയും മൂന്ന് മക്കളും നാട്ടിലെത്തിക്കഴിഞ്ഞു. 25 വയസ്സുകാരനായ മകനും, 20-ഉം 16-ഉം വയസ്സുള്ള പെൺകുട്ടികളും പത്തു വർഷത്തെ ക്ലേശം നിറഞ്ഞ ജീവിതത്തിനുശേഷം ഒരു പുതിയ ജീവിതം സ്വപ്നം കാണുകയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധുവീട്ടിലാണ് താമസം. സാമ്പത്തിക കേസുകൾ നിലനിൽക്കുന്നതിനാൽ പിതാവിന് ഇപ്പോൾ നാട്ടിലെത്താൻ സാധിച്ചിട്ടില്ല. യുദ്ധവും വിദ്വേഷവും ലോകത്തെ ഗ്രസിക്കുമ്പോഴും, തങ്ങളെപ്പോലെ പട്ടിണി കിടന്ന മിണ്ടാപ്രാണികളെ ഉപേക്ഷിക്കില്ലെന്ന് വാശിപിടിച്ച ആ പെൺകുട്ടികൾ മാനവികതയുടെയും, സഹജീവി സ്നേഹത്തിെൻറ പുതിയൊരു ലോകത്തെ പ്രതിനിധികളാണ്. മുടങ്ങിപ്പോയ ആ കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവരെ സഹായിച്ച റിയാദിലെ മനുഷ്യസ്നേഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.