റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഊർജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയം അഞ്ചിന പരിപാടി പ്രഖ്യാപിച്ചു. സ്വദേശി യുവതി^യുവാക്കളെ തൊഴിൽ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിക്ക് വകുപ്പ് മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി മാനവ വിഭവ ശേഷി ഫണ്ട് മേധാവി ഡോ. സാലിഹ് ബിന്‍ അബ്ദുറഹ്മാന് അല്‍ഉമര്‍ പറഞ്ഞു. തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് പദ്ധതി പ്രഖ്യാപനം നടന്നത്.
തൊഴില്‍ വിപണിയില്‍ സ്വദേശി അനുപാതം ഉയര്‍ത്തുകയാണ് അഞ്ചിന പരിപാടിയുടെ ലക്ഷ്യം.
സ്വദേശികളുടെ സ്വതന്ത്ര ബിസിനസിന് പ്രോല്‍സാഹനം നല്‍കുകയും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുകയുമാണ് ഒന്നാമത്തെ ഇനം. ഉല്‍പാദനം, വികസനം എന്നീ മേഖലയില്‍ സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അംഗീകാരവും പ്രോല്‍സാഹനവും നല്‍കും. സ്വദേശികളുടെ പാർട് ടൈം ജോലിക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ് രണ്ടാമത്തെ പരിപാടി. സ്വദേശികള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവസരം തുറക്കുക, സ്വദേശികളെ നിയമിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന അധിക ബാധ്യത കുറക്കുക എന്നിവ പാർട് ടൈം നിയമനത്തിലൂടെ സാധിക്കും.
കൂടാതെ ജോലി സമയത്തിെൻറ ശതമാനമനുസരിച്ച് ‘ഗോസി’യില്‍ അംഗത്വവും നല്‍കും. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നല്‍കുന്ന സഹായമാണ് മൂന്നാമത്തെ ഇനം. വനിത ജോലിക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ‘ബേബി കെയര്‍ സെൻറര്‍’ തുറന്ന് വനിത ജോലി പ്രോല്‍സാഹിപ്പിക്കുന്ന ‘ഖുര്‍റ’ എന്നതാണ് നാലാമത്തെ ഇനം. ജോലിക്കാര്‍ക്ക്, പ്രത്യേകിച്ചും വനിത ജോലിക്കാര്‍ക്ക് ഗതാഗത സൗകര്യമേര്‍പ്പെടുത്തുന്ന ‘വുസൂല്‍’ എന്നതാണ് അഞ്ചാമത്തെ ഇനം. വിവാഹിതരായ വനിതകളെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.