റിയാദ്: സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന പൊതുവായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി. മാപ്പ് അനുവദിക്കപ്പെട്ട തടവുകാരുടെ മോചനം എത്രയും വേഗത്തിലാക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള സൗകര്യമൊരുക്കാനും മന്ത്രാലയം നിർദേശം നൽകി.
സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ മാനുഷിക നടപടി. തടവുകാരോടും അവരുടെ കുടുംബങ്ങളോടും ഭരണകൂടം കാണിക്കുന്ന ഈ വലിയ കാരുണ്യത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നന്ദി അറിയിച്ചു.
ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ മികച്ച പൗരന്മാരായി മാറ്റാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി ഗുണഭോക്താക്കളിലും അവരുടെ കുടുംബങ്ങളിലും വലിയ സന്തോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.