ജിദ്ദ: ഖുൻഫുദ വിമാനത്താവള പദ്ധതിക്ക് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ തറക്കല്ലിട്ടു. മേഖല സന്ദർശത്തിനിടയിലാണ് തറക്കല്ലിടൽ കർമം നിർവഹിച്ചത്. ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ ഹഖീം അൽതമീമി എന്നിവർ സന്നിഹിതരായിരുന്നു. പത്ത് വർഷം മുമ്പാണ് ഖുൻഫുദ എയർപോർട്ട് എന്ന ആശയമുണ്ടായതെന്ന് ഗവർണർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാകാൻ 14 ഒാളം സ്ഥലങ്ങൾ പഠനവിധേയമാക്കുകയുണ്ടായി. അങ്ങനെയാണ് ഖുൻഫുദക്ക് വടക്ക് പുതിയ സ്ഥലം കണ്ടെത്തിയതെന്നും മക്ക ഗവർണർ പറഞ്ഞു.
മക്ക മേഖലയിലെ നാലാമത്തെ വിമാനത്താവളമാണിതെന്ന് സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 28 ആകും. തൊഴിൽ, നിക്ഷേപ രംഗത്ത് മേഖലയിലെ നിരവധി പേർക്ക് ഉപകാരപ്പെടും പുതിയ വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. ഖുൻഫുദക്ക് വടക്ക് 25 കിലോ മീറ്റർ അകലെ 24 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥത്താണ് വിമാനത്താവളം നിർമിക്കുന്നത്. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും. വർഷത്തിൽ അഞ്ച് ലക്ഷം യാത്രക്കാർക്ക് സേവനം നൽകാൻ കഴിയുന്ന വിധത്തിൽ റൺവേ, മൂന്ന് ഹാളുകൾ, അഞ്ച് വിമാനങ്ങൾക്ക് പാർക്കിങ്, സേവന ഒാഫീസുകൾ, വാഹന പാർക്കിങ് എന്നീ സൗകര്യങ്ങളോടെയാണ് വിമാനത്താവളം നിർമിക്കുന്നത്. യാത്ര നടപടികൾക്ക് 20 കൗണ്ടറുകളും പാസ്പോർട്ട് വകുപ്പിന് എട്ട് കൗണ്ടറും അഞ്ച് കവാടങ്ങളും ലഗേജുകൾക്ക് രണ്ട് ബെൽറ്റുകളുമുണ്ടാകും. പദ്ധതി പൂർത്തിയാക്കുന്നതോടെ പ്രദേശ വാസികൾക്കും പരിസരങ്ങളിലുള്ളവർക്കും വിമാന യാത്ര കൂടുതൽ എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.