ജിദ്ദ: അടുത്ത മാസം ജിദ്ദയിൽ നടക്കാനിരുന്ന അന്താരാഷ്ട്ര സഹകരണ വളർച്ച ഉച്ചകോടി മാറ്റിവെച്ചതായി സൗദി അറേബ്യൻ സാമ്പത്തിക-ആസൂത്രണ മന്ത്രാലയം അറിയിച്ചു. വേൾഡ് ഇക്കണോമിക് ഫോറവുമായി ഏകോപിച്ചാണ് ഏപ്രിൽ 22, 23 തീയതികളിൽ നിശ്ചയിച്ചിരുന്ന ഈ സുപ്രധാന സമ്മേളനം പുനർക്രമീകരിക്കാൻ തീരുമാനിച്ചത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ പൂർണമായും കൈവരിക്കാനും ആഗോളതലത്തിൽ ഉചിതമായ സ്വാധീനം ചെലുത്താനും അനുയോജ്യമായ മറ്റൊരു സമയത്ത് ഇത് നടത്തുന്നതാണ് നല്ലതെന്ന് മന്ത്രാലയം നിരീക്ഷിച്ചു.
അന്താരാഷ്ട്ര തലത്തിലുള്ള വൻകിട പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സൗദി അറേബ്യക്കുള്ള വിപുലമായ അനുഭവസമ്പത്ത് മന്ത്രാലയം എടുത്തുപറഞ്ഞു. ഇത്തരം ഒരു ആഗോള സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ രാജ്യം പൂർണ സജ്ജമാണെന്നും അധികൃതർ ആവർത്തിച്ചു.
2024ൽ റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗം ഉൾപ്പെടെയുള്ള വിജയങ്ങൾ അന്താരാഷ്ട്ര ചർച്ചകൾക്കുള്ള മികച്ച വേദിയായി സൗദിയുടെ സ്ഥാനത്തെ ഉറപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ക്രിയാത്മകമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണ് ഈ സമ്മേളനമെന്ന് വേൾഡ് ഇക്കണോമിക് ഫോറവും പ്രതികരിച്ചു. ഉച്ചകോടിയുടെ ഗുണഫലങ്ങൾ ലോകത്തിന് പരമാവധി ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ തീയതി മാറ്റുന്നതെന്നും, പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഫോറം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.