ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ ‘മെഗാ എയർപോർട്ടുകളുടെ’ പട്ടികയിൽ ഇടംപിടിച്ചു. ഒരു വർഷത്തിനുള്ളിൽ 5.34 കോടി യാത്രക്കാരെ സ്വീകരിച്ചാണ് വിമാനത്താവളം ഈ അപൂർവ നേട്ടം കൈവരിച്ചത്. സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തിൽ ഒരു വിമാനത്താവളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
ജിദ്ദ വിമാനത്താവളത്തിന്റെ പ്രവർത്തന സന്നദ്ധതയുടെയും മികവിന്റെയും അടയാളമാണ് ഈ നേട്ടമെന്ന് ജിദ്ദ എയർപോർട്ട്സ് കമ്പനി സി.ഇ.ഒ എൻജി. മാസിൻ ജൗഹർ പറഞ്ഞു. വരും വർഷങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദേശീയ നേട്ടം കൈവരിക്കാൻ സാധിച്ചത് ഭരണകൂടത്തിെൻറ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയത്തിന്റെയും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെയും നിരന്തരമായ പിന്തുണ കൊണ്ടാണ്. മേഖലയിലെ പ്രധാന വ്യോമയാന ഹബ്ബ് എന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ഈ നേട്ടത്തിലൂടെ ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഇത് സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവള വിപുലീകരണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, സേവനങ്ങളിലെ ഗുണനിലവാരം എന്നിവയിലൂടെ ആഗോള തലത്തിൽ ഒന്നാമതെത്താനാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ പങ്കാളികൾക്കും സി.ഇ.ഒ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.