ജീവകാരുണ്യ പ്രവർത്തകൻ നാസർ പൊന്നാനിയെ ആദരിച്ചപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ ജോയന്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ ആദരിച്ചു.
കേളി കുടുംബവേദിയും അൽഖർജ് ഏരിയ കമ്മിറ്റിയും സംയുക്തമായി നടത്തിയ വിന്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷെബി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതം പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയന്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കെ.എം.സി.സി അൽഖർജ് സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ഒ.ഐ.സി.സി പ്രതിനിധി പോൾ പൊറ്റക്കൽ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, പരിപാടിയുടെ ചെയർമാൻ ഗോപാൽ ചെങ്ങന്നൂർ എന്നിവർ പങ്കെടുത്തു.
ഷബി അബ്ദുൽ സലാം നാസർ പൊന്നാനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വിവരണം നൽകി. ഏരിയാ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ നാസറിനുള്ള ഉപഹാരം കൈമാറി. സംഘടന ഏൽപ്പിക്കുന്ന ചുമതലകൾ തന്നെകൊണ്ടാവും വിധം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് നാസർ ഉപഹാരം സ്വീകരിച്ച് പറഞ്ഞു.
മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ 1993ലാണ് സെയിൽസ് മാനായി സൗദിയിലെത്തിയത്.
2004ൽ കേളി അംഗമായതിന് ശേഷം, സംഘടന ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. അൽഖർജ് മേഖലയിലെ എല്ലാ സൗദി സർക്കാർ സ്ഥാപങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന നാസർ ഇന്ത്യൻ എംബസിയുടെ കമ്യൂണിറ്റി വളന്റിയർമാരിൽ ഒരാളാണ്.
ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ എത്ര സങ്കീർണമായാലും വിജയം കണ്ടുമാത്രമേ നാസർ മടങ്ങുകയുള്ളൂ. കൊലക്കുറ്റം ചുമത്തി ജയിലിലടച്ച നിരപരാധികളായ ഇന്ത്യക്കാരും ബംഗ്ലാദേശ് പൗരന്മാരും അടങ്ങുന്ന അഞ്ച് പ്രവാസികളെ മോചിപ്പിച്ചതടക്കം, അപകടത്തിൽ അരക്ക് താഴെ തളർന്ന് പ്രാഥമികകാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ കിടപ്പിലായ മലയാളിയെ അന്നമൂട്ടിയും കഴുകി വൃത്തിയാക്കിയും നാല് മാസത്തോളം പരിചരിച്ച് നാട്ടിലെത്തിച്ചതുൾപ്പെടെ നൂറു കണക്കിന് പ്രവർത്തനങ്ങളാണ് നാസർ പൊന്നാനി ഏറ്റെടുത്ത് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.