മക്ക: വിശുദ്ധ ഹജ്ജ് ദിനങ്ങൾ വന്നണഞ്ഞതോടെ പ്രാർഥന നിറഞ്ഞ മനസ്സുമായി ഹാജിമാർ കർമഭൂമിയിലേക്ക് യാത്ര തിരിക്ക ാനുള്ള ഒരുക്കത്തിൽ. വ്യാഴാഴ്ച രാത്രിയോടെ തീർഥാടകർ മിനാ താഴ്വരയിൽ സജ്ജമായ കൂടാരങ്ങളിലേക്ക് പുറപ്പെടും. അവിടെ രാപ്പാർത്താണ് ഹജ്ജിെൻറ പ്രധാന കർമങ്ങൾ അനുഷ്ഠിക്കാൻ യാത്രകൾ നടത്തുക. വെള്ളിയാഴ്ച പകൽ മിനായിലായിരിക്കും ഹാജിമാർ. പ്രധാന ചടങ്ങായ അറഫ സംഗമം ശനിയാഴ്ചയാണ്. അന്ന് പുലർച്ച മുതൽ അറഫയിലേക്ക് നീങ്ങും. മുഴുവൻ ഇന്ത്യൻ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു. കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി 13,724 പേരാണുള്ളത്. സ്വകാര്യഗ്രൂപ് മുഖേന 12,000ത്തോളം പേരുമുണ്ട്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മക്കയിലുണ്ട്.
മസ്ജിദുൽ ഹറാം ജനസാഗരമായിരിക്കുകയാണ്. അവസാനമെത്തുന്ന ഹാജിമാർക്ക് ഉംറ നിർവഹിക്കാൻ സൗകര്യം നൽകുകയാണ് അധികൃതർ. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ മേഖലയിൽനിന്ന് ഹറമിലേക്കുള്ള ബസ് സർവിസ് നിർത്തിവെച്ചു. ഇനി എല്ലാവരും താമസ കേന്ദ്രങ്ങളിൽതന്നെ കഴിയാനാണ് നിർദേശം. ഹജ്ജ് കർമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യാത്രാനടപടികൾ സംബന്ധിച്ചും അവസാനവട്ട ക്ലാസുകൾ നൽകുകയാണ് ബന്ധപ്പെട്ടവർ. അതിനിടെ, ഹജ്ജ് സർവിസ് കമ്പനികൾ ഹാജിമാർക്കുള്ള ഇലക്ട്രോണിക് കൈവളകളും കൂപ്പണുകളും വിതരണം ചെയ്തു തുടങ്ങി. കമ്പനികളുടെ ഉത്തരവാദിത്തത്തിലാണ് ഇനി ഹാജിമാർ.
കേരളത്തിൽനിന്നുള്ള 70 ശതമാനം ഹാജിമാർക്കും ഇത്തവണ പുണ്യനഗരിയിലെ യാത്രക്ക് മശാഇർ മെട്രോ ട്രെയിൻ യാത്ര സൗകര്യം ലഭിക്കും. കല്ലേറു കർമം നടക്കുന്ന ജംറാത്തിെൻറ അടുത്താണ് ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം. ഇന്ത്യൻ ഹജ്ജ് മിഷൻ എല്ലാ ഒരുക്കങ്ങളും മിനായിലും അറഫയിലും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.