ദമ്മാം: അഴിമതി വിരുദ്ധ പോരാട്ടത്തിെൻറ പാതയിൽ നിർണായക നീക്കവുമായി സൗദി. യുെനെറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമും (യു.എൻ.ഒ.ഡി.സി) സൗദി അറേബ്യ ഓവർസൈറ്റ് ആൻഡ് ആൻറി കറപ്ഷൻ അതോറിറ്റിയുമായി (നസാഹ) കൈകോർത്ത് അന്താരാഷ്ട്ര തലത്തിൽ സംയുക്ത പ്ലാറ്റ്ഫോം രൂപവത്കരിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
സൗദിയുടെ മുൻകൈയിൽ സാക്ഷാത്കരിക്കപ്പെടുന്ന സമിതിയുടെ ആദ്യ ചുവടുവെപ്പായി അന്താരാഷ്ട്ര തലത്തിൽതന്നെ അഴിമതി വിരുദ്ധ അതോറിറ്റി രൂപവത്കരിക്കാനാണ് പദ്ധതി. കഴിഞ്ഞ ബുധനാഴ്ച ഇതു സംബന്ധിച്ച സൗദിയിലെയും യു.എന്നിലേയും വിദഗ്ധ സമിതിയംഗങ്ങൾ പങ്കെടുത്ത സുപ്രധാന യോഗം നടന്നിരുന്നു.
ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണത്തോടെ പൊതു ശൃംഖല രൂപവത്കരിക്കുകയും ആവശ്യമായ നിയമ നിർമാണം നടത്തുകയും ചെയ്യുമെന്നതാണ് മറ്റൊരു മുഖ്യ തീരുമാനം. അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പൊതുരീതിയും ഘടനയും രൂപവത്കരിക്കാനും സമിതിക്കാവും.
അഴിമതി ഒരു ആഗോള വിപത്തെന്ന രീതിയിൽ, സമാന മനസ്കരായ വിവിധ രാജ്യങ്ങളിൽ അഴിമതി വിരുദ്ധ അതോറിറ്റികൾ രൂപവത്കരിക്കുന്നതിലൂടെ ഇത്തരം കേസുകളിൽ കൂട്ടായ മുന്നേറ്റം നടത്താനാവുമെന്നതാണ് കണക്കുകൂട്ടൽ. സമിതിയുടെ പദ്ധതി യാഥാർഥ്യമാവുന്നതോടെ വിദേശ രാജ്യങ്ങൾ തമ്മിൽ അഴിമതിക്കേസുകളിൽ ഏത് തരത്തിലുള്ള വിവരങ്ങളും ഫയലുകളും കൈമാറാനും അന്വേഷണവുമായി സഹകരിക്കാനും കേസുകളുടെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കാനും അനായാസം സാധിക്കും.
കഴിഞ്ഞ നവംബറിൽ റിയാദ് ആതിഥ്യമരുളിയ ജി20 ഉച്ചകോടിയിൽ സൗദി മുന്നോട്ടുവെച്ച അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായുള്ള ആഗോള സമിതി രൂപവത്കരിക്കുന്നതടക്കമുള്ള പദ്ധതികൾക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. യു.എസ്, റഷ്യ, ബ്രിട്ടൺ, ജർമനി, ചൈന തുടങ്ങി 19 രാജ്യങ്ങളും യൂറോപ്യൻ കമീഷനും ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയുമെല്ലാം പങ്കെടുത്ത ഉച്ചകോടിയിൽ സൗദിയുടെ നിർദേശങ്ങൾ ൈകയടി നേടിയിരുന്നു. സൗദി ആൻറി കറപ്ഷൻ അതോറിറ്റിയുടെ (നസാഹ) ചെയർമാൻ മാസിൻ അൽ ഖാമുസാണ് ചടങ്ങിന് ചുക്കാൻ പിടിച്ചത്. പൊതുജനങ്ങളുടെ പണം സംരക്ഷിക്കൽ, പൊതുസ്വത്ത് സംരക്ഷിക്കൽ, അഴിമതിയും കൈക്കൂലിയും നിയമവിരുദ്ധ സമ്പാദ്യവും ഉന്മൂലനം ചെയ്യൽ എന്നിവയൊക്കെയാണ് അഴിമതി വിരുദ്ധ പോരാട്ടത്തിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.