മദീന: പ്രവാചകൻ മുഹമ്മദിന്റെ പേരിൽ അറിയപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവിയുടെ ചരിത്രവും വാസ്തുവിദ്യാ പൈതൃകവും വിളിച്ചോതുന്ന പ്രദർശനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. മദീനയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും മദീനയുടെ ചരിത്രവും പൈതൃകവും മസ്ജിദുന്നബവിയുടെ വാസ്തുശിൽപ മികവും പകുത്തുനൽകാൻ പ്രദർശനം ഏറെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മദീനയിലെ മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇപ്പോൾ നിർമാണത്തിലിരിക്കുന്ന അൽസലാം മ്യൂസിയത്തിന്റെ ബൃഹത്തായ പദ്ധതിയുടെ പ്രഥമഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്ത പ്രദർശനം. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും കീഴിലുള്ള രാജ്യനേതൃത്വം പള്ളിയുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം സംരക്ഷിക്കുന്നതിന് വലിയ പരിഗണനയാണ് നൽകുന്നതെന്ന് അമീർ ഫൈസൽ കൂട്ടിച്ചേർത്തു. പ്രദർശനം ഒരുക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരായ നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ചടങ്ങിൽ സംബന്ധിച്ചു. മദീനയിലെ മസ്ജിദുൽ ഹറമിന്റെ പൗരാണിക ചരിത്രവും പിന്നിട്ടവഴികളും പുതുതലമുറക്ക് മനസ്സിലാക്കാനുതകുന്ന പൈതൃകശേഷിപ്പുകൾ പ്രദർശന ഹാളിൽ കാണാം.
ആറു നൂറ്റാണ്ട് പഴക്കമുള്ള മസ്ജിദുന്നബവിയിലെ ഖുതുബ മിമ്പർ (പ്രസംഗപീഠം) ഇവയിൽ പ്രധാനപ്പെട്ടതാണ്. അപൂർവ ചരിത്രശേഖരങ്ങൾ, വിലപിടിപ്പുള്ള ചരിത്രശേഷിപ്പുകൾ, പ്രവാചക പള്ളിയുടെ വാസ്തുശിൽപ മികവുകൾ മനസ്സിലാക്കാവുന്ന രേഖകൾ തുടങ്ങിയവ മദീനത്തുന്നബവിയുടെ ചരിത്രത്തിന്റെ നാൾവഴികൾ പകർന്നുതരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും മികവുറ്റ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഹാളിലെ പ്രദർശന വസ്തുക്കൾ പൂർത്തിയാക്കിയിരിക്കുന്നത്.
അൽമദീന അൽമുനവ്വറ സ്റ്റഡീസ് ആൻഡ് റിസർച് സെൻറർ, ഇരുഹറം കാര്യാലയം ജനറൽ പ്രസിഡൻസി, മദീന റീജ്യൻ ഡെവലപ്മെൻറ് അതോറിറ്റി, കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) എന്നിവയുൾപ്പെടെ നിരവധി അതോറിറ്റികളുടെയും സർക്കാർ ഏജൻസികളുടെയും സംയുക്ത സഹകരണത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.