ആഭ്യന്തര യാത്രാ വിമാനങ്ങളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും - സൗദി സിവിൽ ഏവിയേഷൻ

ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവിസുകൾ നടത്തുന്ന എല്ലാ വിമാനങ്ങളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക. സെപ്തംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിലാവും.

എന്നാൽ വിമാനത്തിലെ യാത്രക്കാർ കോവിഡിനെതിരിലുള്ള വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കിയവർ ആയിരിക്കണം എന്ന് നിബന്ധനയുണ്ട്. 12 വയസിന് താഴെ പ്രായമുള്ളവർ, പ്രത്യേക രോഗങ്ങൾ കാരണം വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ നിന്നും ഇളവ് നൽകിയവർ എന്നിവരെ വാക്സിൻ എടുക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര, ആഭ്യന്തര വിമാനയാത്രക്കാർ വിഖായ പുറപ്പെടുവിച്ച മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കണമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവിസുകൾ വീണ്ടും പുനരാരംഭിച്ചെങ്കിലും മൂന്ന് പേർക്കിരിക്കാവുന്ന വിമാനത്തിനകത്തെ സീറ്റുകളിൽ രണ്ട് വീതം യാത്രക്കാരെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അതാണിപ്പോൾ വീണ്ടും പഴയപടി മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.