സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

ഇസ്രായേലിലേക്ക് ആയുധങ്ങളുടെ കയറ്റുമതി നിർത്തണം -ലോക രാജ്യങ്ങളോട് സൗദി കിരീടാവകാശി

ജിദ്ദ: ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്താൻ എല്ലാ രാജ്യങ്ങളോടും സൗദി അറേബ്യ ആവശ്യപ്പെടുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെയും ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും വെർച്വൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ആവശ്യപ്പെട്ടത്. ഗസ്സയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മർദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു.

ഗസ്സയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയത്താണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങളെ പൊറുപ്പിക്കാനാവില്ല. ഗസ്സയിലേക്ക് ഉടൻ സഹായം എത്തിക്കണം. സാധാരണക്കാരായ മനുഷ്യർ, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗസ്സയിൽ അരങ്ങേറുന്നതെന്നും കിരീടാവകാശി പറഞ്ഞു. ഈ മാനുഷിക ദുരന്തം തടയാൻ കൂട്ടായ ശ്രമം ആവശ്യമാണ്. ഗസ്സയിലെ മാനുഷിക സ്ഥിതി വഷളാകുന്നത് തടയാൻ ഒരുമിച്ചുള്ള പ്രയത്നത്തിന് കിരീടാവകാശി ആഹ്വാനം ചെയ്തു. ഗസ്സയിലേക്ക് മാനുഷിക ഇടനാഴികൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാനും 1967ലെ അതിർത്തിയിൽ ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും പ്രാപ്തരാക്കുന്ന ദ്വിരാഷ്ട്ര പരിഹാരമല്ലാതെ ഫലസ്തീനിൽ സമാധാനവും സ്ഥിരതയും സൃഷ്ടിക്കാൻ ഒരു മാർഗവുമില്ല എന്നതാണ് സൗദിയുടെ ഉറച്ച നിലപാട്.

ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങളെ സൗദി പൂർണമായും തള്ളിക്കളയുന്നു. സംഭവങ്ങളുടെ തുടക്കം മുതൽ സൗദി വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങൾ നടത്തുകയും ഗസ്സയിലെ സിവിലിയന്മാരെ സഹായിക്കാൻ പ്രവർത്തിക്കുകയും വ്യോമ, കപ്പൽ മാർഗങ്ങളിലൂശട ദുരിതാശ്വാസ സഹായം എത്തിക്കുകയും ചെയ്യുകയാണ്. സൗദി നിവാസികൾക്കിടയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിനിലുടെ ലഭിച്ച തുക 50 കോടി റിയാൽ കവിഞ്ഞു.

ഇസ്രായേൽ ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 11 ന് റിയാദിൽ ഒരു അസാധാരണ അറബ്-ഇസ്ലാമിക ഉച്ചകോടി സംഘടിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്ന ഒരു കൂട്ടായ പ്രമേയം ഉച്ചകോടി പുറപ്പെടുവിക്കുകയും ഫലസ്തീൻ ജനതയെ നിർബന്ധിത കുടിയിറക്കത്തിന് പ്രേരിപ്പിക്കുന്ന നീക്കത്തെ തള്ളിക്കളയുകയും ഗസ്സയിലെ സിവിലിയന്മാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണത്തെ ശകതമായി അപലപിക്കുകയും ചെയ്തതായും കിരീടാവകാശി പറഞ്ഞു.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ചൈന, റഷ്യ, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അർജൻറീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും ബ്രിക്‌സ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു.

Tags:    
News Summary - Crown Prince of Saudi Arabia Urges Global Ceasefire on Arms Exports to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.