യാംബു: ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കായി ആരംഭിച്ച 'ഇഹ്സാൻ' ദേശീയ പ്ലാറ്റ് ഫോമിലേക്ക് ലഭിച്ച സംഭാവന നാല് ബില്യൺ റിയാലിലെത്തി (ഒരു ബില്യൺ ഡോളർ).
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ രണ്ടു വർഷം മുമ്പ് ആരംഭിച്ച 'ഇഹ്സാൻ'പ്ലാറ്റ് ഫോം വഴി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ വലിയ സംഖ്യ സമാഹരിക്കാനായത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. രാജ്യത്തെ ജീവകാരുണ്യ മേഖല വികസിപ്പിക്കുന്നതിലും അതിന്റെ ഗുണഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഇഹ്സാൻ പ്ലാറ്റ് ഫോമിന്റെ സേവന പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. ദാതാക്കൾക്ക് സുതാര്യത ഉറപ്പുനൽകുന്ന ഒരു ദേശീയ പ്ലാറ്റ്ഫോം എന്ന നിലയിൽ വിശ്വസനീയമായ സംഭാവനകൾ നൽകാനുള്ള ജനപ്രിയ പ്ലാറ്റ്ഫോമായി ഇതിനകം 'ഇഹ്സാൻ' മാറിക്കഴിഞ്ഞു.
ഇതുവരെ ഏകദേശം 5 ദശലക്ഷം ആളുകൾക്ക് ഇഹ്സാൻ പ്ലാറ്റ് ഫോം വഴി പ്രയോജനം കിട്ടിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ചാരിറ്റി മേഖല സജീവമാക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിനും സമൂഹത്തിന്റെ വികസനത്തിന് സംഭാവനകൾ അർപ്പിക്കാനും ലക്ഷ്യം വെച്ച് സൽമാൻ രാജാവിന്റെ അനുമതിയോടെയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ താൽപര്യപ്രകാരം 'ഇഹ്സാൻ' കാമ്പയിൻ കൂടുതൽ വ്യാപകമാക്കിയത്. പ്ലാറ്റ് ഫോമിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും ഏറ്റവും അർഹരെ കണ്ടെത്തി സംഭാവനകൾ നൽകുന്നതിലുള്ള ജാഗ്രതയും ഇതിനകം രാജ്യത്തെ നിവാസികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്ലാറ്റ് ഫോം വഴി ലഭിക്കുന്ന സംഭാവനകളിൽ 99 ശതമാനവും സൗദിക്ക് അകത്താണ് ചെലവഴിക്കുന്നത്. ഒരു ശതമാനം കെ.എസ് റിലീഫുമായി സഹകരിച്ച് വിദേശ രാജ്യങ്ങളിലാണ് ചെലവഴിക്കുന്നത്. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിക്കു പുറമെ ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യമന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം,മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം,നീതിന്യായ മന്ത്രാലയം തുടങ്ങിയവ ഉൾപ്പെട്ട കമ്മിറ്റിയാണ് 'ഇഹ്സാൻ' ദേശീയ പ്ലാറ്റ് ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.