ജിദ്ദ പ്രവാസി യു.ഡി.എഫ് നേതൃയോഗത്തിൽ പ്രവാസി
യു.ഡി.എഫ് ചെയർമാൻ ഹക്കീം പാറക്കൽ സംസാരിക്കുന്നു
ജിദ്ദ: സമസ്ത മേഖലകളിലും സമ്പൂർണ പരാജയമായി മാറിയ എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ജിദ്ദ പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി നേതൃയോഗം അഭിപ്രായപ്പെട്ടു. അന്യായമായ നികുതി വർദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ശബരിമലയിലെ സ്വർണ മോഷണമടക്കം കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതികളുടെയും കവർച്ചകളുടെയും ഉറവിടം സി.പി.എം നേതാക്കളാണെന്നും യോഗം ആരോപിച്ചു.
ആർ.എസ്.എസ്-ബി.ജെ.പി അജണ്ടകളുടെ നടത്തിപ്പുകാരനായി കേരള മുഖ്യമന്ത്രി അധഃപതിച്ചിരിക്കുകയാണ്. കോവിഡ് കാലഘട്ടത്തിലുൾപ്പെടെ പ്രവാസികളുടെ യാത്രാനുമതി നിഷേധിച്ച് അവരെ ദ്രോഹിച്ച ജനവിരുദ്ധ സർക്കാരിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി വിധിയെഴുതണം. പ്രവാസി സൗഹൃദമായ ഒരു യു.ഡി.എഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ രാഷ്ട്രീയത്തിനതീതമായി എല്ലാവരും മുന്നോട്ടുവരണമെന്നും നേതൃസംഗമം ആഹ്വാനം ചെയ്തു.
ജിദ്ദ പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ല വൈസ് പ്രസിഡൻറും എസ്.ടി.യു നേതാവുമായ കല്ലടി അബൂബക്കർ മുഖ്യാതിഥിയായിരുന്നു. പ്രവാസി യു.ഡി.എഫ് നേതാക്കളായ സി.കെ. റസാഖ് മാസ്റ്റർ, അസ്ഹാബ് വർക്കല, സഹീർ അബ്ദുൽ ഖാദർ, നാസർ മച്ചിങ്ങൽ, അലി തേക്കുതോട്, ജലാൽ തേഞ്ഞിപ്പലം, അഷ്റഫ് അഞ്ചാലൻ, ഇസ്മാഈൽ മുണ്ടക്കുളം, അനിൽകുമാർ പത്തനംതിട്ട, ഹുസൈൻ കരിങ്കറ, രാധാകൃഷ്ണൻ കാവുമ്പായ്, ടി.പി. സിറാജ്, ആസാദ് പോരൂർ, കെ.വി. അബ്ദുൽ നാസർ, സഹീർ മാഞ്ഞാലി, ഹസ്സൻ ബത്തേരി, മനോജ് മാത്യു, എ.കെ. മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ കൺവീനർ വി.പി. മുസ്തഫ സ്വാഗതവും ഷൗക്കത്ത് നാരക്കോടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.