ജിദ്ദ: മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളുടെ പരിധിക്കുള്ളിലെ പരസ്യ ബോര്‍ഡുകളുടെ ഫീസ് 100 ശതമാനം വര്‍ധിപ്പിക്കാന്‍ മുനിസിപ്പല്‍, റൂറല്‍ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധമായ നിയമങ്ങള്‍ നടപ്പാക്കാന്‍ എല്ലാ മുനിസിപ്പാലിറ്റികള്‍ക്കും ഗ്രാമ പഞ്ചായത്തുകള്‍ക്കും അറിയിപ്പു നല്‍കി. റോഡരികിലെ പരസ്യപ്പലകകള്‍ക്കും സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ക്കുമെല്ലാം പുതിയ നിയമം ബാധകമായിരിക്കും. പുതിയ നിരക്കുകള്‍ ബാധകമാക്കുന്നതിന് മുനിസിപ്പാലിറ്റികളെയും ഗ്രാമ പഞ്ചായത്തുകളെയും തരം തിരിച്ചിട്ടുണ്ട്. പട്ടണങ്ങള്‍ക്കുള്ളില്‍ റോഡരികിലുള്ള പരസ്യ ബോര്‍ഡുകളെയും തൂണുകളിലും, മൈതാനങ്ങളിലും റോഡ് ക്രോസിങ്ങുകളിലും മറ്റുമുള്ള പരസ്യപ്പലകകളെയും ഒരേ ഇനത്തിലാണ് ഉള്‍പ്പെടുത്തിയത്. സ്വകാര്യ ഭൂമിയിലും വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളെ പ്രത്യേക ഇനമായാണ് തരം തിരിച്ചിരിക്കുന്നത്. നഗര പരിധിയിലെ വാഹനങ്ങളുടെ മേല്‍ ഉടമസ്ഥന്‍േറതല്ലാത്ത പരസ്യങ്ങള്‍ക്കും സര്‍വീസ് വാഹനങ്ങളുടെ മേലുള്ള പരസ്യങ്ങള്‍ക്കും ജിദ്ദ, മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ഒരു മീറ്ററിനും അതില്‍ കുറഞ്ഞതിനും 400 റിയാല്‍ നല്‍കണം. ഇതര മുനിസിപ്പാലിറ്റികളില്‍ 350 റിയാലും എ.ബി ഗണത്തില്‍പ്പെട്ട മുനിസിപ്പാലിറ്റികളില്‍ 300 റിയാലും സി.ഡി ഗണത്തില്‍പ്പെട്ടതിന് 250 റിയാല്‍ വീതവുമാണ് ഈടാക്കുക. കച്ചവട സ്ഥാപനങ്ങളുടെ പരസ്യപ്പലകകള്‍ക്ക് ജിദ്ദ, മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 200 റിയാലാണ് നിശ്ചിയിച്ചിരിക്കുന്നത്്. ഇതര മുനിസിപ്പാലിറ്റികളില്‍ 175 റിയാലും എ.ബി ഗണത്തില്‍പ്പെട്ട മുനിസിപ്പാലിറ്റികളില്‍ 150 റിയാലും സി.ഡി ഗണത്തില്‍പ്പെട്ടതിന് 125 റിയാല്‍ വീതവുമാണ് ഈടാക്കുകയെന്നും മുനിസിപ്പല്‍, റൂറല്‍ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.