റിയാദ്: സൗദി അറേബ്യയിൽ പുതുതായി 70 പുരാവസ്തു സ്ഥലങ്ങൾ കൂടി കണ്ടെത്തി രജിസ്റ്റർ ചെയ്തു. ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഇവയുടെ പേര് ചേർക്കുന്നതിനും ഡോക്യുമെേന്റഷനും ആവശ്യമായ മുഴുവൻ നടപടികളും പുരാവസ്തു അതോറിറ്റി പൂർത്തിയാക്കി. ഇതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് രജിസ്റ്റർ ചെയ്ത പുരാവസ്തുസ്ഥലങ്ങളുടെ എണ്ണം 8,917 ആയി. സൗദി അറേബ്യയുടെ ചരിത്രപരവും സാംസ്കാരികവുമായ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നതാണിത്.
നിരവധി ഘട്ടങ്ങളിലൂടെയാണ് ദേശീയ പുരാവസ്തു രജിസ്റ്ററിൽ പുരാവസ്തു സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പൂർത്തീകരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. സ്ഥലം കണ്ടെത്തലാണ് ആദ്യഘട്ടം. പിന്നീട് പുരാവസ്തു സ്പെഷലിസ്റ്റുകൾ പുരാവസ്തു പരിശോധിക്കും. സ്ഥലത്തെക്കുറിച്ച് ആവശ്യമായ ശാസ്ത്രീയവും സാങ്കേതികവുമായ റിപ്പോർട്ടുകൾ തയാറാക്കുകയും എഴുതുകയും ചെയ്യും.
പുതുതായി കണ്ടെത്തിയ പുരാവസ്തു സ്ഥലങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ്. ഇതിൽ 14 സ്ഥലങ്ങൾ അസീർ മേഖലയിലാണ്. എണ്ണത്തിൽ അസീർ മേഖലയാണ് മുന്നിൽ. തൊട്ടടുത്ത് 13 സ്ഥലങ്ങളുമായി അൽജൗഫ് മേഖലയാണ്. ഹാഇൽ മേഖലയിൽ 12 സ്ഥലങ്ങൾ ഉൾപ്പെടുന്നു.
ജിസാൻ മേഖലയിൽ 11ഉം ഖസീം മേഖലയിൽ ഏഴും മദീനയിൽ ആറും റിയാദ് മേഖലയിൽ രണ്ടും കിഴക്കൻ പ്രവിശ്യ, മക്ക മേഖല എന്നിവിടങ്ങളിൽ ഓരോന്നും പുതുതായി കണ്ടെത്തിയ സ്ഥലങ്ങളാണ്. പുരാവസ്തു സ്ഥലങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ വർഷം മുഴുവനും തുടരുന്നതായി അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.