തൊഴില്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം സന്തുലിത നിതാഖാത്ത്

റിയാദ്: സൗദി തൊഴില്‍ മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ തൊഴില്‍ മന്ത്രാലയം പുതുതായി നടപ്പാക്കുന്ന സന്തുലിത നിതാഖാത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു. വിദേശികള്‍ കൈയടക്കിവെച്ച തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന നിയമം ഡിസംബര്‍ 11ന് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സന്തുലിത നിതാഖാത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുക. സ്വദേശിവത്കരണത്തിന്‍െറ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതംം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാല ദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവയാണ് പുതിയ തരം തിരിക്കലിന് പരിഗണിക്കുക. തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ അനിവാര്യമാണ്. സ്വദേശികളുടെ എണ്ണം പൂര്‍ത്തിയാക്കുന്നത് കൊണ്ടുമാത്രം സ്വദേശിവത്കരണത്തിന്‍െറ ലക്ഷ്യം നേടാനാവില്ല. സൗദി തൊഴില്‍ മേഖല നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ഡോ. അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, നിരവധി തൊഴിലുകള്‍ വിദേശികള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യം, ഉല്‍പാദനക്ഷമതയില്ലായ്മ, ജോലിക്കാരില്‍ സ്ത്രീകളുടെ കുറവ്, തൊഴില്‍ വിപണിയും വിദ്യാഭ്യാസ പാഠ്യപദ്ധതിയും തമ്മില്‍ പൊരുത്തപ്പെടാത്തത് എന്നിവ ഇത്തരം വെല്ലുകളില്‍ ചിലത് മാത്രമാണ്. ഡിസംബര്‍ 11 മുതലാണ് സന്തുലിത നിതാഖാത്തനുസരിച്ചുള്ള തരം തിരിക്കല്‍ പ്രാബല്യത്തില്‍ വരിക. സ്വദേശികളുടെ എണ്ണം തികച്ചതുകൊണ്ട് മാത്രം സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്‍െറ എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാവില്ല. മറിച്ച് പുതിയ പരിഗണനയിലെ അഞ്ച് നിബന്ധനകള്‍ കൂടി പൂര്‍ത്തീകരിക്കണം. സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ www.mlsd.gov.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ അവസ്ഥ പരിശോധിക്കാവുന്നതാണെന്നും അണ്ടര്‍ സെക്രട്ടറി വിശദീകരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.