ഭീകരവൃത്തി: സൗദിയില്‍ 47 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരവാദക്കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട 47 പേരുടെ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 12 പ്രവിശ്യകളിലായി ശിക്ഷക്ക് വിധേയരായവരില്‍ 45 പേരും സൗദി പൗരന്മാരാണ്. ഈജിപ്ത്, ഛാഡ് പൗരന്മാരാണ് മറ്റു രണ്ടുപേര്‍. കിഴക്കന്‍ പ്രവിശ്യയിലെ പുരോഹിതനായ നമിര്‍ അന്നമിര്‍ അടക്കമുള്ള 47 പേരുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു. മതവിരുദ്ധ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുകയും ഭീകരവാദസംഘടനകളില്‍ ചേരുകയും രാജ്യത്തിനെതിരെ പലതരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. പ്രത്യേകകോടതി വിധിച്ച വധശിക്ഷ നേരത്തേ സുപ്രീംകോടതി ശരിവെച്ചിരുന്നു. കുറ്റവാളികള്‍ രാജ്യത്തികനകത്തെ സുരക്ഷാ, സൈനിക കേന്ദ്രങ്ങള്‍ ആക്രമണലക്ഷ്യമാക്കിയതായും സമ്പദ്ഘടനയെ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2003 മേയില്‍ റിയാദിലെ സെവില്ളെ റസിഡന്‍ഷ്യല്‍ കോംപ്ളക്സില്‍ നടന്ന ബോംബ് സ്ഫോടനം, 2004 മേയില്‍ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ അറബ് പെട്രോളിയം ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍, പെട്രോളിം സെന്‍റര്‍, റസിഡന്‍ഷ്യല്‍ കോംപ്ളക്സ് എന്നിവിടങ്ങളില്‍ നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനുമിടയാക്കിയ സായുധാക്രമണം, ഖമീസ് മുശൈത്, അല്‍ഖര്‍ജ് നേവല്‍ എയര്‍ബേസുകള്‍, അറാര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ആക്രമണപദ്ധതികള്‍ ആസൂത്രണം ചെയ്തത്, 2004 ഡിസംബറില്‍ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണം, 2006ല്‍ അബ്ഖൈഖില്‍ നടന്ന ആക്രമണശ്രമം, അരാംകോ കമ്പനിയില്‍ നടന്ന സ്ഫോടനശ്രമം തുടങ്ങി നിരവധി ഭീകരവൃത്തികളില്‍ ഇവര്‍ പങ്കാളികളാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സൗദിയുടെ അയല്‍ദേശങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇവര്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തി. മതത്തെക്കുറിച്ച പിഴച്ച ഖവാരിജി ആശയഗതികള്‍ വെച്ചു പുലര്‍ത്തി, ഖുര്‍ആനിനും സുന്നത്തിനും പൂര്‍വിക പണ്ഡിത സരണിക്കും വിരുദ്ധമായ ചിന്താഗതികള്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രചരിപ്പിക്കുകയും അതിനു വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു, തീവ്രവാദസംഘടനകളോട് ആഭിമുഖ്യം പുലര്‍ത്തുകയും അവരുടെ വിധ്വംസകപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹാഇല്‍, വടക്കന്‍ അതിര്‍ത്തിപ്രവിശ്യ, അസീര്‍, അല്‍ജൗഫ്, നജ്റാന്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളിലാണ് ശിക്ഷ നടപ്പാക്കിയത്.

രാഷ്ട്രരൂപവത്കരണം തൊട്ട് ഖുര്‍ആനും സുന്നത്തും ഭരണഘടനയുടെ ആധാരമാക്കിയ നാടാണ് സൗദി അറേബ്യയെന്നും രാജ്യത്തിന്‍െറയും പൗരന്മാരുടെയും ഇവിടെ വസിക്കുന്ന വിദേശികളുടെയും സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുകയോ ജനജീവിതം തകര്‍ക്കുകയോ ഒൗദ്യോഗികകൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഒരു പ്രവൃത്തിയും അനുവദിക്കുകയില്ളെന്നും ആഭ്യന്തരമന്ത്രാലയം ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.