സൗദി വിദേശകാര്യമന്ത്രി ഒമാനില്‍

മസ്കത്ത്: ഒമാനില്‍ ഒൗദ്യോഗിക സന്ദര്‍ശനം നടത്തുന്ന സൗദി വിദേശ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്‍െറ ആശംസ ഉപപ്രധാനമന്ത്രിക്ക് കൈമാറി. 
ഒമാന്‍ ഭരണാധികാരിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നതായും ഒമാനിലെ ജനങ്ങള്‍ക്ക് ഐശ്വര്യവും പുരോഗതിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നതായും സന്ദേശത്തില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സഹൃദത്തിലും അവ നിലനിര്‍ത്താന്‍ ഇരുരാജ്യ നേതാക്കളും നടത്തുന്ന ശ്രമങ്ങളിലും ഒമാന്‍െറ സംതൃപ്തി അറിയിച്ചു. 
ഒമാനും സൗദിയും തമ്മില്‍ സൗഹൃദത്തിന്‍െറ നീണ്ട ചരിത്രമുണ്ടെന്നും നിര്‍മാണാത്മകമായ സഹകരണമുണ്ടെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. നിലവിലുള്ള സൗഹൃദബന്ധം വിലയിരുത്തിയ നേതാക്കള്‍ മേഖലയിലെയും അന്താരാഷ്ട്രരംഗത്തെയും നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. ഒമാന്‍ വിദേശമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഒമാന്‍ വിദേശമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഒമാനിലെ സൗദി അംബാസഡര്‍ ഈദ് ബിന്‍ മുഹമ്മദ് അല്‍ തഖാഫി എന്നിവര്‍ വിമാനത്താവളത്തില്‍ സൗദി വിദേശമന്ത്രിയെ സ്വീകരിച്ചു. സിറിയന്‍ പ്രശ്നം, യമന്‍ പ്രശ്നം എന്നീ വിഷയങ്ങള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് സൂചന. 
ഒമാന്‍-സൗദി വിദേശമന്ത്രിമാര്‍ ഒമാന്‍ വിദേശകാര്യമന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഒൗദ്യോഗിക ചര്‍ച്ച നടത്തി. വിദേശ കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ആദില്‍ അല്‍ ജുബൈര്‍ ഒമാന്‍ സന്ദര്‍ശിക്കുന്നത്. യമന്‍, സിറിയ എന്നിവിടങ്ങളില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മേഖലയിലെ പ്രബലശക്തിയായ സൗദി അറേബ്യന്‍ വിദേശ കാര്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം വാര്‍ത്താമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. 
മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന മധ്യസ്ഥന്‍െറ റോളാണ് പല വിഷയങ്ങളിലും ഒമാനിനുള്ളത്. ഇടപെട്ട പല വിഷയങ്ങളും ഭംഗിയായി പരിഹരിക്കാനും ഒമാന് കഴിഞ്ഞിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.