ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജോർഡനിൽ. കഴിഞ്ഞദിവസം രാവിലെ അമ്മാനിലെത്തിയ അമീറിനെ ജോർഡൻ ഭരണാധികാരി അബ്ദുല്ല ബിന് അൽ ഹുസൈന് രാജാവ് സ്വീകരിച്ചു. ജോർഡൻ രാജാവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയ അമീർ വൈകീട്ട് തിരികെയെത്തി. ഫലസ്തീൻ ഉൾപ്പെടെ നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ജോർഡൻ സന്ദർശനം.
ജോർഡന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് അൽ ഹുസൈൻ അലി പുരസ്കാരം അമീറിന് സമ്മാനിക്കുന്നു
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയ അമീർ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചർച്ചചെയ്തു.ഫലസ്തീൻ അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.ജോർഡന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് അൽ ഹുസൈൻ അലി പുരസ്കാരം അബ്ദുല്ല രാജാവ് ഖത്തർ അമീറിന് സമ്മാനിച്ചു.ബസ്മാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം കൈമാറിയത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജോർഡൻ ഭരണാധികാരി അബ്ദുല്ല ബിന് അൽ ഹുസൈന് രാജാവുമായി കൂടിക്കാഴ്ചയിൽ
ഖത്തറിന്റെ പരമാധികാരത്തിന് ജോർഡൻ സമ്പൂർണ പിന്തുണ അറിയിച്ചു. പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഖത്തർ നടത്തുന്ന ശ്രമങ്ങളെ ജോർഡൻ രാജാവ് അഭിനന്ദിച്ചു.ഖത്തർ അമീറിനൊപ്പം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും മറ്റ് പ്രതിനിധികളും ജോർഡനിൽ എത്തിയിരുന്നു.
സെപ്റ്റംബർ ഒമ്പതിലെ ഇസ്രായേൽ ആക്രമണത്തിനു ശേഷം ഖത്തർ അമീറിന്റെ ആദ്യ വിദേശ സന്ദർശനമാണ് ജോർഡനിലേത്. ദോഹയിൽ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസുമായുള്ള പുതിയ പ്രതിരോധ കരാർ ആയിരുന്നു പ്രധാന ചർച്ച വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.