ദോഹ: യുദ്ധക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി. വിവിധ അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക താമസസ്ഥലങ്ങളിലും കഴിയുന്നവർക്കായി മൂന്നു കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോസ്റ്റൽ മുനിസിപ്പാലിറ്റിസ് വാട്ടർ യൂട്ടിലിറ്റിയുമായി സഹകരിച്ച് 6 ലക്ഷം യു.എസ് ഡോളർ ചെലവിട്ടാണ് ബൃഹദ് പദ്ധതി പുരോഗമിക്കുന്നത്.

ഗസ്സയിലെ ജല -ശുചീകരണ സംവിധാനങ്ങൾ പൂർണ്ണമായും തകർന്നിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. പകർച്ചവ്യാധികൾ തടയുക, ദൈനംദിന ആവശ്യങ്ങൾക്കായി ശുദ്ധജലം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഗസ്സയുടെ വടക്കൻ മേഖലകൾ, ദീർ അൽ ബലാഹ്, തെക്കൻ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ വാട്ടർ ടാങ്കറുകൾ വഴി കുടിവെള്ളമെത്തിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഗസ്സയിലെ 85 ശതമാനത്തിലധികം കുടുവെള്ള വിതരണ ശൃഖലകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം കിണറുകളും ശുദ്ധീകരണ പ്ലാന്റുകളും പ്രവർത്തനരഹിതമാണ്. പലയിടങ്ങളിലും ഭൂഗർഭജലം മലിനജലവുമായി കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖത്തർ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കുടിവെള്ളം ലഭ്യമാക്കുക എന്നത് കേവലം ഒരു സേവനം മാത്രമല്ല, മറിച്ച് ഗസ്സയിലെ ആയിരക്കണക്കിന് കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവൻ സംരക്ഷിക്കാൻ ആവശ്യമായ അടിയന്തര ഇടപെടലാണെന്ന് ക്യു.ആർ.സി.എസ് ഓഫിസ് മേധാവി ഡോ. അക്രം നാസർ പറഞ്ഞു. ഗസ്സയിൽ കൂടുതൽ ജലസേചന -ശുചീകരണ പദ്ധതികൾ നടപ്പാക്കാനും ഖത്തർ റെഡ് ക്രസന്റ് ലക്ഷ്യമിടുന്നുണ്ട്. ഖത്തർ ഗവൺമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഖത്തർ റെഡ് ക്രസന്റ് മുന്നിലുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Qatar's drinking water project in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.