ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വിമാനത്തിനുള്ളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കി ഖത്തർ എയർവേസ്.
വിമാനത്തിനുള്ളിലായിരിക്കുമ്പോഴും ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും പി.പി.ഇ കിറ്റ് (പേഴ്സണൽ െപ്രാട്ടക്ടീവ് എക്യുപ്മെൻറ്) ധരിക്കണമെന്ന് ഖത്തർ എയർവേസ് നിർദേശം നൽകിക്കഴിഞ്ഞു. യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും ഇടയിലെ സമ്പർക്കം പരമാവധി കുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് തന്നെ ജീവനക്കാരും ക്രൂ അംഗങ്ങളും മാസ്കുകളും കൈയുറകളും ധരിച്ചാണ് വിമാനത്തിനുള്ളിൽ ജോലിയിലേർപ്പെട്ടിരുന്നത്.
എന്നാൽ അധികൃതരുടെ നിർദേശപ്രകാരം കൈയുറകൾക്കും മാസ്കിനും പുറമേ ഇനി മുതൽ യൂണിഫോമിന് മുകളിൽ ക്രൂ അംഗങ്ങൾ നിർബന്ധമായും പി.പി.ഇ സ്യൂട്ട് ധരിക്കണം. മെയ് 25 മുതൽ യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ബിസിനസ് ക്ലാസുകളിൽ നേരത്തെ നടപ്പാക്കിയിരുന്ന ടേബിളിൽ വിളമ്പുന്ന രീതി ഒഴിവാക്കി േട്രകളിലായിരിക്കും ഇനി മുതൽ ഭക്ഷണം നൽകുക. കത്തി, സ്പൂൺ മുതലായവ സുരക്ഷിതമായി റാപ്പ് ചെയ്യും. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് ഇരുവിഭാഗത്തിെൻറയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബിസിനസ് ക്ലാസുകളിലും ഇകണോമി ക്ലാസുകളിലും ഗലേകളിൽ ഹാൻഡ് സാനിറ്റൈസറുകളും ഇനിയുണ്ടാകും.
വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തിയായിരിക്കും യാത്ര. ബിസിനസ് ക്ലാസുകളിലെ ക്യൂ സ്യൂട്ടുകൾ പൂർണമായും മറച്ച് ആവശ്യമെങ്കിൽ യാത്രക്കാരന് സമ്പർക്കം കുറക്കുന്നതിന് ഡു നോട്ട് ഡിസ്റ്റർബ് ഒപ്ഷനും തെരഞ്ഞെടുക്കാം. യാത്രക്കാരുടെയും ക്യാബിൻ ക്രൂ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് അധിക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച ശുചിത്വ മാനദണ്ഡങ്ങളും ക്രമീകരണങ്ങളുമാണ് ഖത്തർ എയർവേസ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെന്നും അക്ബർ അൽ ബാകിർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.