ദോഹ: പുതുവത്സര സമ്മാനമായി ഖത്തറിന് പുതിയൊരു റെക്കോഡ് കൂടി. കടൽമാർഗം രാജ്യത്ത് 10,000 വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തതാണ് ദോഹ തുറമുഖം പുതിയ റെക്കോഡ് സ്ഥാപിച്ചത്. ജുവൽ ഓ ഫ് സീസ്, കോസ്റ്റ ഡയഡെമ എന്നീ രണ്ട് മെഗാ ആഡംബര ക്രൂയിസ് കപ്പലുകളിലേറിയാണ് ഇത്രയുമധികം സഞ്ചാരികൾ ഖത്തറിലെത്തിയത്. ആഡംബര ക്രൂയിസ് കപ്പലുകളായ ജുവൽ ഓഫ് സീസ്, കോസ്റ്റ ഡയഡെമ എന്നിവ വഴി പതിനായിരത്തോളം യാത്രക്കാരും ജോലിക്കാരുമെത്തിയതോടെ ദോഹ തുറമുഖം സ്വന്തം പേരിെല റെക്കോഡാണ് തിരുത്തിയതെന്ന് ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി ട്വിറ്ററിൽ കുറിച്ചു. യു.എസ് ആസ്ഥാനമായുള്ള ക്രൂയിസ് ലൈനർ റോയൽ കരീബിയൻ ഇൻറർനാഷനൽ നടത്തുന്ന മെഗാ കപ്പലായ ജുവൽ ഓഫ് സീസ് ദോഹ തുറമുഖത്തേക്ക് കഴിഞ്ഞ വർഷം ഡിസംബർ 25ന് ആദ്യമായി നങ്കൂരമിട്ടിരുന്നു. പ്രമുഖ ഇറ്റാലിയൻ കമ്പനിയായ കോസ്റ്റയുടെ മുൻനിര ക്രൂയിസ് കോസ്റ്റ ഡയഡെമ കഴിഞ്ഞ വർഷം നവംബർ 26നാണ് ദോഹ തീരമണഞ്ഞത്. എന്നാൽ, കഴിഞ്ഞ ദിവസം ഇരു ക്രൂയിസുകളിലായ പതിനായിരത്തോളം യാത്രക്കാരെത്തിയത് പുതിയൊരു റെക്കോഡിനും മറൈൻ ടൂറിസം രംഗത്ത് രാജ്യം ആവിഷ്കരിച്ച പദ്ധതികൾക്ക് ആത്മവിശ്വാസം പകരുന്നതിനും കാരണമായി. ഖത്തറിലെ ക്രൂയിസ് മേഖലയിലെ അസാധാരണമായ വളർച്ചയാണ് ദോഹ തുറമുഖത്തേക്കുള്ള ക്രൂയിസ് കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽനിന്ന് വ്യക്തമാകുന്നത്.
ഖത്തറിലെ ടൂറിസം, വ്യോമയാന വ്യവസായങ്ങൾ, ഇമിഗ്രേഷൻ, കസ്റ്റംസ്, പോർട്സ് അതോറിറ്റി എന്നിവയുടെ പരസ്പര സഹകരണത്തോടെയുള്ള പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. യാത്രകൾ രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായി സംഭാവന നൽകുന്നതോടൊപ്പം ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകും. ഖത്തറിലെ ക്രൂയിസ് ടൂറിസം വർഷം തോറും വളരുന്നതിനനുസരിച്ച് ആയിരക്കണക്കിന് തൊഴിലവസരങ്ങളും ബിസിനസ് അവസരങ്ങളും സൃഷ്്ടിക്കപ്പെടുകയാണ്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിെൻറയും (ക്യു.എൻ.ടി.സി) പങ്കാളികളുടെയും വിവിധ സംരംഭങ്ങളുടെ ഫലമായി ക്രൂയിസ് വ്യവസായം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. 2018-19 സീസണിൽ ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തിൽ 121 ശതമാനം വളർച്ചയും ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിൽ 100 ശതമാനവും വളർച്ചയും കൈവരിച്ചു. 140 മെഗാ ഷിപ്പുകൾ ഉൾപ്പെടെ 44 കപ്പലുകളിലായി 1,40,000 യാത്രക്കാരാണ് തീരമണഞ്ഞത്. 2019-2020 സീസണിൽ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,86,000 യാത്രക്കാരും 61,000 ജോലിക്കാരും 74 കപ്പലുകളിലായി ഇൗ വർഷം എത്തിച്ചേരുമെന്നാണ് പ്രത്യാശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.