ഡാക്കർ കിരീടം ചൂടിയ നാസർ അൽ ആത്തിയ ഖത്തർ ദേശീയ പതാകയുമായി ആഹ്ലാദത്തിൽ
ദോഹ: സൗദി അറേബ്യയിലെ ദമ്മാമിൽ നടന്ന ഡാക്കർ റാലിയിൽ ഖത്തറി ഡ്രൈവർ നാസർ അൽ ആത്തിയ കിരീടം ചൂടി. അൽ ആത്തിയയുടെ അഞ്ചാമത്തെ ഡ്രൈവർ കിരീടമാണിത്. കഴിഞ്ഞ വർഷവും നാസർ അൽ ആത്തിയക്കായിരുന്നു കിരീടം.
68 വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 820 ഡ്രൈവർമാരും നാവിഗേറ്റർമാരുമാണ് ഡാക്കർ റാലിയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം കടുത്ത വെല്ലുവിളി ഉയർത്തി റണ്ണറപ്പായ ഫ്രഞ്ച് താരം സെബാസ്റ്റ്യൻ ലോബിനേക്കാൾ ഒരു മണിക്കൂറിലധികം ഓവറോൾ സ്റ്റാൻഡിങ്ങിൽ മികവു കാട്ടിയാണ് നാസർ ചാമ്പ്യനായത്. മൂന്നാം ഘട്ടം മുതൽ ഖത്തറുകാരൻ മുൻതൂക്കം നേടുകയായിരുന്നു.
ഒമ്പതു തവണ വേൾഡ് റാലി ചാമ്പ്യനായ താരമാണ് ലോബ്. ടൊയോട്ട ടീമംഗവും ബ്രസീലുകാരനുമായ ലൂക്കാസ് മൊറേസ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാസറും മാത്യൂ ബോമലും ചേർന്ന ടൊയോട്ട ഗാസൂ റേസിങ് ടീം കാർ കാറ്റഗറിയിൽ ജേതാക്കളായി. ലോബും ഫാബിയാൻ ലുർക്കിനും ചേർന്ന ബഹ്റൈൻ റൈഡ് എക്സ്ട്രീം ടീം രണ്ടാമതെത്തിയപ്പോൾ ലൂകാസ് മോറെസും തിമോ ഗോട്ട്ഷാക്കും ഉൾപ്പെടെ ഓവർഡ്രൈവ് റേസിങ് ടീം മൂന്നാം സ്ഥാനക്കാരായി.
2011, 2015, 2019, 2022 വർഷങ്ങളിലാണ് ഡാക്കർ റാലിയിൽ മുമ്പ് നാസർ അൽ ആത്തിയ കിരീടം ചൂടിയത്. എട്ടു തവണ ചാമ്പ്യനായ ഫ്രാൻസിന്റെ സ്റ്റീഫൻ പീറ്റർഹാൻസലിനുപിന്നിൽ മൊത്തം കിരീടനേട്ടത്തിൽ അൽ ആത്തിയ രണ്ടാം സ്ഥാനത്താണ്. ‘മിസ്റ്റർ ഡാകർ’ എന്ന വിശേഷണമുള്ള പീറ്റർഹാൻസൻ വിരമിച്ചതിനെ തുടർന്ന് ഈ വർഷം മുതൽ ഡാകർ റാലിയിൽ പങ്കെടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.