കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ ആറാമത് മഹാസീൽ ഫെസ്റ്റിവലിന്റെ കവാടം
ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷന്റെ ഏഴാമത് മഹാസീൽ ഫെസ്റ്റിവലിന് (വിളവെടുപ്പ് ഉത്സവം) നാളെ തുടക്കമാകും. ജനുവരി 19ന് തുടങ്ങുന്ന മഹാസീൽ ഫെസ്റ്റിവൽ 28 വരെ തുടരും. ശേഷം എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ മഹാസീൽ തുടരുമെന്നും അധികൃതർ അറിയിച്ചു. പ്രാദേശിക ഖത്തരി മാർക്കറ്റിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളും മറ്റുമാണ് വിളവെടുപ്പുത്സവത്തിൽ ഉണ്ടാവുക.
കതാറയിലെ തെക്കുഭാഗത്ത് സെന്റ് റെജിസിന് എതിർവശത്തായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ മഹാസീൽ അരങ്ങേറുന്നത്. 28 പ്രാദേശിക ഫാമുകളുടെയും ആറു ദേശീയ സ്ഥാപനങ്ങളുടെയും പങ്കാളിത്തം മഹാസീലിലുണ്ടാകുമെന്ന് കതാറ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കോഴി, മാംസം, പാലുൽപന്നങ്ങൾ, ഈത്തപ്പഴം, തേൻ എന്നിവ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ ഫെസ്റ്റിവലിലെത്തും. ചെടികളുടെ വിൽപനയും മഹാസീലിൽ നടക്കും. ഇക്കുറിയും പൂക്കൾ, അലങ്കാര സസ്യങ്ങൾ, ഹോം ഗാർഡൻ തുടങ്ങിയവയടക്കമുള്ള എട്ടു നഴ്സറികൾ പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ വിൽക്കുന്ന കടകളുമുണ്ടാകും. ശിൽപശാലകളും കലാപരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
ആറാമത് മഹാസീൽ ഫെസ്റ്റിവലിലെ നഴ്സറികളിലൊന്ന്
കഴിഞ്ഞ പതിപ്പുകളിലെല്ലാം മഹാസീൽ ഏറെപ്പേരെ ആകർഷിച്ച വിപണന പ്ലാറ്റ്‌ഫോമായിരുന്നു. ഖത്തരി ഫാമുകൾ ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച വിളകളും പുതിയ കാർഷിക ഉൽപന്നങ്ങളും ദേശീയ ഫാമുകളുടെ ഉൽപന്നങ്ങളുമടക്കം വാങ്ങാൻ ആളുകളെത്തി.
പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന തേനിനും ഡെയറി ഉൽപന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. ഖത്തരി കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളെ പിന്തുണക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മഹാസീൽ അതിന്റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ടെന്ന് ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാൻ സൽമാൻ അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.