ദോഹ: ഖത്തർ ലോകകപ്പ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ തൊഴിൽ–ജീവിത സാഹചര്യങ്ങളുടെ നിലവാരത്തിൽ ഖത്തർ മറ്റു രാജ്യങ്ങൾക്ക് വലിയ മാതൃകയാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ദി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ലെ ഫിഫ ലോകകപ്പിന് വേദിയാകാൻ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഖത്തറിനെതിരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കാമ്പയിനുകളാണ് നടക്കുന്നതെന്നും രാജ്യത്തെ തൊഴിലാളികളുടെ സാഹചര്യങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളുടെ പ്രചരണങ്ങൾ ഇതിന് എരിവും പുളിയും പകർന്നതായും ഹസൻ അൽ തവാദി കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിന് ആതിഥ്യമരുളാൻ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ ഖത്തറിെൻറ തൊഴിൽ സാഹചര്യം ലോകം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ ഇതിന് വേദിയാകാൻ തെരെഞ്ഞെടുക്കപ്പെടുന്നതിെൻറ വളരെ മുമ്പ് തന്നെ തൊഴിലാളികളുടെ ജീവിത–തൊഴിൽ നിലവാരം ഉയർത്താൻ ഖത്തർ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പശ്ചിമേഷ്യയിൽ ആദ്യമായെത്തുന്ന ലോകകപ്പിൽ ഇന്ത്യക്കും നേട്ടങ്ങളാണുള്ളതെന്നും തങ്ങളുടെ സംസ്കാരത്തിൽ ഇന്ത്യ നിർണായക സ്ഥാനമാണ് വഹിക്കുന്നതെന്നും പറഞ്ഞ അൽ തവാദി, ലോകകപ്പ് സംബന്ധിച്ച് സ്റ്റേഡിയം നിർമ്മാണത്തിലും കൂളിംഗ് സംവിധാനങ്ങളിലും ഇന്ത്യൻ കമ്പനികൾ നിർമ്മാണ പങ്കാളികളാണെന്നും മാൻപവർ അടക്കമുള്ള നിരവധി ഉപകരാറുകളും ഇന്ത്യൻ കമ്പനികൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ സുപ്രീം കമ്മിറ്റി തലവൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.