ദോഹ: പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ -നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പ്രകോപനങ്ങളെന്ന് ഖത്തർ. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇറാന്റെ നടപടിക്കെതിരെ ഖത്തർ കടുത്ത അമർഷം രേഖപ്പെടുത്തിയത്.
ഖത്തറിന് നേരെയും അയൽരാജ്യങ്ങളായ ജോർഡൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവടങ്ങളിലും ഇറാൻ നടത്തിയ സൈനിക ആക്രമണങ്ങളെയും പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഖത്തറിനും മറ്റ് അയൽ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലും പ്രാദേശിക അഖണ്ഡതക്കും നേരെയുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണിത്. നല്ല അയൽപക്ക ബന്ധങ്ങളുടെ നടപടികൾക്ക് വിരുദ്ധമാണ് ഈ നടപടി.
അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51-നും വിധേയമായി ഈ ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ഖത്തറിനുണ്ട്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ സംഘർഷങ്ങളിലേക്ക് പോകാതെ, എല്ലാ രാഷ്ട്രങ്ങളും നേരത്തേ നയതന്ത്ര ചർച്ചകളിലൂടെ കൈവരിച്ച ധാരണകൾ പാലിച്ചുകൊണ്ട് ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങണമെന്നും ഖത്തർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.