തോഷിമിറ്റ്സു മൊട്ടേഗി
ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ ആശങ്കരേഖപ്പെടുത്തി ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഫോൺ വിളിച്ചു. മേഖലയിലെ സൈനിക നീക്കങ്ങൾ ചർച്ച ചെയ്ത ഇരുവരും, സംഘർഷങ്ങൾ പ്രാദേശിക, അന്തർദേശീയ സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങൾ പങ്കുവെച്ചു. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു.
ഖത്തറിനു നേരെയുള്ള ഇറാൻ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനമാണെന്നും നല്ല അയൽപക്ക നയങ്ങൾക്ക് വിരുദ്ധമാണെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഊന്നിപ്പറഞ്ഞു. പ്രാദേശിക സംഘർഷങ്ങളിൽ നിന്ന് അകലം പാലിക്കാൻ ഖത്തർ എപ്പോഴും താൽപര്യം കാണിക്കുന്നുണ്ടെന്നും ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണം സുഗമമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിനു നേരെയുണ്ടായ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് കാരണമായ അടിസ്ഥാന ധാരണകളുടെ നിലനിൽപ്പിനെ ചോദ്യംചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി, എല്ലാ കക്ഷികളോടും സംഘർഷങ്ങൾ ഒഴിവാക്കാൻ രംഗത്തുവരണമെന്നും ചർച്ചകളിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും മടങ്ങണമെന്നും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.