ദോഹ: ബുധനാഴ്ച വരെ ഖത്തറിൽ മഴക്ക് സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിങ്കളാഴ്ച വൈകീട്ട് മുതൽ ബുധനാഴ്ച വരെ മഴയുണ്ടാകുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനക്കുറിപ്പിൽ വകുപ്പ് അറിയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴയുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെന്നും ചൊവ്വാഴ്ച തെക്കൻ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വടക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും കാറ്റ് വീശുക. ചില സമയങ്ങളിൽ പൊടുന്നനെ, ശക്തമായ കാറ്റുണ്ടാകും.
കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് താപനിലയിൽ പ്രകടമായ കുറവുണ്ടാകും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലെത്തും. തെക്കൻ, ഔട്ടർ പ്രദേശങ്ങളിൽ താപനില ഇനിയും കുറയുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച അബൂസംറയിലും കറാനയിലും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസിലേക്കെത്തി. ശഹാനിയ, ദുഖാൻ, തുറൈന, ഗുവൈരിയ, ജുമൈലിയ, മുകെയ്നിസ് എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 12ഡിഗ്രിയായിരുന്നു. ഖത്തർ യൂനിവേഴ്സിറ്റി, അൽ ഖോർ എന്നിവിടങ്ങളിൽ താപനില 13 ഡിഗ്രിയിലെത്തി.
കുറഞ്ഞ താപനില ഹമദ് എയർപോർട്ട്, വക്റ, മെസഇദ്, ഉമ്മു ബാബ് എന്നിവിടങ്ങളിൽ 14ഉം റുവൈസ്, ദോഹ എയർപോർട്ട്, ഷഹൈമിയ എന്നിവിടങ്ങളിൽ 15ഉം ഡിഗ്രി സെൽഷ്യസായി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം കാലാവസ്ഥ അപ്‌ഡേറ്റുകൾ സ്വീകരിക്കണമെന്നും അനൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ഇതിനായി ആശ്രയിക്കരുതെന്നും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.