ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഖത്തറിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിലവിലെ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഈ ചർച്ചകൾ ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും സഹായിക്കുന്ന സമഗ്രമായ കരാറിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ച ശ്രമങ്ങൾ ആവശ്യമാണെന്നും നയതന്ത്ര മാർഗങ്ങളിലൂടെ ഭിന്നതകൾ പരിഹരിക്കുന്നതിന് സൗഹൃദ രാജ്യങ്ങളുമായി സഹകരണം തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ വെള്ളിയാഴ്ച നടന്ന ഇറാൻ -അമേരിക്ക ആണവ ചർച്ച ഫലം കാണുന്നതായാണ് സൂചന. ചർച്ച സൗഹാർദപരവും മികച്ചതുമാണെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചക്കുശേഷം പ്രതികരിച്ചിരുന്നു. ഇറാന്റെയും അമേരിക്കയുടെയും നിലപാട് വ്യക്തമാക്കുന്നതിനും പുരോഗതി സാധ്യമായ മേഖലകൾ തിരിച്ചറിയാനും അമേരിക്കയുമായുള്ള ചർച്ചകൾ സഹായകരമായതായും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.