സമ്മർ എൻവയൺമെന്റൽ ക്ലബിൽ പങ്കെടുക്കുന്ന
വിദ്യാർഥികൾ
ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജൂലൈ 14 വരെ സംഘടിപ്പിക്കുന്ന രണ്ടാമത് സമ്മർ എൻവയൺമെന്റൽ ക്ലബിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഒത്തുചേരൽ യോഗം സംഘടിപ്പിച്ചു.
പരിസ്ഥിതി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, യുവാക്കൾക്കിടയിൽ സുസ്ഥിര വികസന ആശയങ്ങൾ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്ത ക്ലബിന്റെ പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ, സമയപരിധി തുടങ്ങിയ കാര്യങ്ങൾ പരിപാടിയിൽ വിശദീകരിച്ചു.
സ്മാർട്ട് സിറ്റി, സർക്കുലർ ഇക്കണോമി, പരിസ്ഥിതിയെ പിന്തുണക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ, രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളും നിയമനിർമാണവും പരിചയപ്പെടൽ ഉൾപ്പെടെ വിവിധ വിഷയങ്ങൾ സമ്മർ എൻവയൺമെന്റൽ ക്ലബിൽ ഉൾക്കൊള്ളുന്നുവെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ഫർഹൂദ് അൽ ഹാദ് രി പറഞ്ഞു.
വിദഗ്ധർ നയിക്കുന്ന ശാസ്ത്രീയ പ്രഭാഷണങ്ങളിലൂടെയും വർക്ക്ഷോപ്പുകളിലൂടെയും പരിസ്ഥിതി മേഖലകളിലെ വിദ്യാർഥികളുടെ അറിവും കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ വിദ്യാഭ്യാസ, അവബോധ വേദിയായി സമ്മർ എൻവയൺമെന്റൽ ക്ലബ് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുമായുള്ള (യുനെസ്കോ) പങ്കാളിത്തത്തിലൂടെ വർക്ക്ഷോപ്പുകളും നടത്തും. പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.