ദോഹ: മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് സുശക്തവും നൂതനവുമായ ഭക്ഷ്യസുരക്ഷ നയവുമായി ഖത്തർ. പരിസ്ഥിതി സൗഹൃദവും അതോടൊപ്പം കാലത്തിന്റെ മാറ്റവും ഉൾക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷ പദ്ധതിയാണ് രാജ്യം അവലംബിക്കുന്നതെന്ന് അന്താരാഷ്ട്ര വേദിയിൽ ഖത്തറിന്റെ പ്രഖ്യാപനം.
കാര്‍ഷിക മേഖലക്ക് കരുത്തേകുകയും ഭക്ഷ്യ അരക്ഷിതാവസ്ഥക്കെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതുമാണ് പുതിയ ഭക്ഷ്യനയങ്ങള്‍. 2024-2030 വര്‍ഷങ്ങളിലേക്കുള്ള ഭക്ഷ്യസുരക്ഷ നയങ്ങള്‍ തയാറാക്കുന്നതിനുള്ള നടപടികളിലാണ് രാജ്യമെന്ന് നഗരസഭ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുൽ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇ വ്യക്തമാക്കി. ഇറ്റലിയില്‍ നടക്കുന്ന 43ാമത് ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഖത്തറിന്റെ ഭക്ഷ്യസുരക്ഷ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് നവീനമായ പരിഹാരങ്ങളും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുകയുമാണ് പുതിയ ഭക്ഷ്യസുരക്ഷ നയത്തിൽ പ്രധാനം.
വിപണിയുടെ പ്രവർത്തനത്തിലും പ്രാദേശിക ഉൽപന്നങ്ങളുടെ മത്സരക്ഷമതയിലും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി വിവിധ പദ്ധതികളാണ് ഭക്ഷ്യസുരക്ഷ മേഖലയിൽ നടപ്പാക്കുന്നത് -അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദേശീയ മുന്‍ഗണനകളിലൊന്നാണ് ഭക്ഷ്യസുരക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
‘മികച്ച ഉൽപാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം’ എന്ന പ്രമേയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനം ജൂലൈ ഏഴു വരെ തുടരും. സമ്മേളനത്തിന്റെ 43ാമത് സെഷൻ വൈസ് പ്രസിഡന്റായും ഖത്തറിനെ തിരഞ്ഞെടുത്തിരുന്നു.
ദേശീയ മുൻഗണനയുള്ള വിഷയം എന്ന നിലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്ഷ്യസുരക്ഷക്ക് ഊന്നൽ നൽകിയാണ് ഖത്തറിന്റെ പ്രവർത്തനം. അതിന്റെ ഫലവും ഓരോ വർഷവും പ്രകടമാണ്. മിഡിലീസ്റ്റിലും ആഗോള തലത്തിലും ഭക്ഷ്യസുരക്ഷ ഇൻഡക്സിൽ ഖത്തറിന്റെ പ്രകടനം മെച്ചപ്പെടുന്നത് ഇതിന്റെ തെളിവാണെന്നും മന്ത്രി വിലയിരുത്തി.
അന്താരാഷ്ട്ര ബോഡിയുടെ സമ്മേളനത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവും ഭക്ഷ്യസുരക്ഷ മേഖലയിൽ രാജ്യത്തിന്റെ മികവിനുള്ള അംഗീകാരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും മെച്ചപ്പെട്ട നേട്ടം കൊയ്യുന്നതിലും ഈ പങ്കാളിത്തം ആത്മവിശ്വാസം പകരുമെന്നും ചൂണ്ടിക്കാട്ടി.
ഒക്ടോബറില്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോയില്‍ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കപ്പെടുമെന്ന് നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ല അല്‍മാരി ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ സംവിധാനത്തിലൂടെ ന്യായമായ നിരക്കില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കുകയാണ് ലക്ഷ്യമെന്നും അവർ വിശദീകരിച്ചു.
കാർഷിക, ഭക്ഷ്യസുരക്ഷ മേഖലയിലെ പ്രധാന വെല്ലുവിളി ജലലഭ്യതക്കുറവും ഭൂപ്രദേശത്തിന്റെയും മണ്ണിന്റെയും സ്വഭാവവുമാണ്. ഇത്തരം വെല്ലുവിളികൾക്കുള്ള നൂതന പരിഹാരങ്ങൾ അവതരിപ്പിക്കുന്ന വേദിയായി ദോഹ എക്സ്പോ മാറുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.