മോഡേണ’ ബയോടെക് കമ്പനി

കോവിഡ് വാക്സിൻ: രണ്ടാമത്തെ കമ്പനിയുമായും കരാർ ഒപ്പുവെച്ചു

ദോഹ: കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറക്ക് രാജ്യത്ത് എത്തിക്കുന്നതിനായി പൊതുജനാരോഗ്യമന്ത്രാലയം രണ്ടാമത്തെ കമ്പനിയുമായും കരാറിൽ ഒപ്പുവെച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ആസ്ഥാനമായ 'മോഡേണ' ബയോടെക് കമ്പനിയുമായാണ് പുതുതായി കരാറിൽ ഒപ്പുവെച്ചിരിക്കുന്നതെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ പറഞ്ഞു. തുടക്കം മുതൽ തന്നെ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും പരിശ്രമിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളിലും ക്ലിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു.

ആരോഗ്യവാൻമാരായ ആളുകളിൽ കമ്പനി വികസിപ്പിച്ച മരുന്ന് പ്രയോഗിച്ചപ്പോൾ അവരുടെ ശരീരത്തിൽ കോവിഡിനെതിരായ ആൻറിബോഡികൾ ഉണ്ടായിട്ടുണ്ട്. ടി സെല്ലിൽ നിന്നുള്ള രോഗപ്രതിരോധശേഷിയും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരിൽ കൂടുതൽ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള ഫലങ്ങൾ ആശവാഹമാണ്. ഏറ്റവും ഫലപ്രദമായ വാക്സിൻ ലഭ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മോഡേണ' കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങൾ ഉന്നതഗുണമേന്മയുള്ളതാണ്. 30,000 ആളുകളാണ് ഇതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുന്നത്. 2021 ആദ്യത്തിൽ 500 മില്യൻ ഡോസ് വാക്സിൻ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. സാർസ്-കോവ്-2നെതിരായ ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ലഭ്യമാക്കുന്നതിന് അമേരിക്ക ആസ്ഥാനമായ ഫൈസർ ആൻഡ് ബയോൻടെക് എന്ന കമ്പനിയുമായി ഒക്ടോബർ ആദ്യത്തിൽ ആരോഗ്യമന്ത്രാലയം കരാർ ഒപ്പുവെച്ചിരുന്നു. 

ഇവരുടെ വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. എല്ലാ അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ വാക്സിൻ വിതരണം ചെയ്യും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്സിൻ ലഭ്യമാകുന്നതു വരെ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ കാർക്കശ്യം പുലർത്തണം. ഇതിൽ വീഴ്ച വരുത്തരുത്. മഹാമാരിക്കെതിരെ ഖത്തർ സ്വീകരിച്ച സമഗ്രവും തന്ത്രപ്രധാനവുമായ നടപടികൾ രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കോവിഡ്-19 വ്യാപനം തടയുന്നതിൽ വിജയിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെ പോലെ കുറച്ച് കാലം കോവിഡ്-19നൊപ്പം നാം ജീവിക്കേണ്ടി വരും. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രധാന സുരക്ഷാ മുൻകരുതലുകൾ എല്ലാവരും പാലിക്കണം. വൈറസിനെതിരായ കൃത്യമായ വാക്സിൻ ലഭ്യമായാൽ മാത്രമേ പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂവെന്നും ഡോ. ഖാൽ പറഞ്ഞു.

രണ്ടാമത്തെ കമ്പനിയുമായും ഇത്തരത്തിൽ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞത് ഇൗ രംഗത്തുള്ള വൻനേട്ടമാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നല്ല മുന്നേറ്റമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.ലോകത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മതിയായ അളവിൽ വാക്സിൻ ശേഖരിക്കുകയാണ് ലക്ഷ്യം. വാക്സിൻ ലഭ്യമായാൽ ഉടൻ അത് ഖത്തറിൽ എത്തിക്കുകയും ആളുകൾക്ക് ലഭ്യമാക്കുകയുമാണ് ലക്ഷ്യം. അതേസമയം ഖത്തറിൽ എല്ലാവർക്കും സൗജന്യമായാണ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്യുകയെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.