ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം രണ്ട് ആഴ്ച പിന്നിടുന്നതിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചെ രണ്ടുതവണ ആക്രമണമുണ്ടായി. പുലർച്ചെ 1.30 ഓടെയാണ് ആദ്യ ആക്രമണ ശ്രമമുണ്ടായത്. തലസ്ഥാനമായ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങളാണ് കേട്ടത്.
ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണം സായുധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർന്ന് രാവിലെ 5.45 നാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ സാഹചര്യം മുൻനിർത്തി ചില ഭാഗങ്ങളിലെ താമസക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചു. നാഷണൽ അലേർട്ട് സിസ്റ്റം വഴി അറിയിപ്പുകൾ ലഭിച്ച നിർദിഷ്ട പ്രദേശങ്ങളിലെ താമസക്കാരെയാണ് ഇന്ന് പുലർച്ചയോടെ മാറ്റി താമസിപ്പിച്ചത്. ഇവർക്ക് സുരക്ഷിതമായ ബദൽ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചിലർ സുരക്ഷാ ഭീഷണി കടന്നുപോകുന്നതുവരെ സ്വന്തം ഇഷ്ടപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. താൽക്കാലിക മുൻകരുതൽ നടപടികളിൽ ഉൾപ്പെട്ടവർക്ക് സഹായത്തിനോ മറ്റ് അന്വേഷണങ്ങൾക്കോ 40442999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.