ഇന്ത്യക്ക് നല്‍കുന്ന ഗ്യാസ് വില യൂനിറ്റിന് അഞ്ച് ഡോളറാക്കി

ദോഹ: ഖത്തര്‍ ഇന്ത്യക്ക് നല്‍കുന്ന ദ്രവീകൃത പ്രകൃതി വാതകം യൂനിറ്റിന് 12 ഡോളറെന്ന വിലയില്‍ നിന്ന് അഞ്ച് ഡോളറാക്കി കുറച്ചതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭയില്‍ വ്യക്തമാക്കി. ലോക്സഭയിലെ ചോദ്യങ്ങള്‍ക്കായി മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2015ന്‍െറ ആദ്യം ഒരു ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 12 ഡോളറിന് മുകളിലായിരുന്നു വില. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റാസ് ഗ്യാസുമായി ഇന്ത്യയിലെ പൊതുമേഖല കമ്പനിയായ പെട്രോനെറ്റ് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് വില പുനക്രമീരിച്ചത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വന്നത്. വില കുറച്ചതോടെ ഇന്ത്യയിലേക്ക് 10 ലക്ഷം ടണ്‍ അധികം പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിന് പെട്രോനെറ്റുമായി കരാറിലത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാസ് ഗ്യാസും പെട്രോനെറ്റും പ്രകൃതി വാതക അളവ് പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോജിപ്പിലത്തെിയിട്ടുണ്ട്. പുതിയ കരാര്‍ 2016 ജനുവരി മുതല്‍ 2028 വരെ 12 വര്‍ഷത്തേക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ കരാറില്‍ പുനര്‍ചര്‍ച്ചകള്‍ മൂലം ഈ കലണ്ടര്‍ വര്‍ഷത്തില്‍ 16,000 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ 2004ലാണ് 25 വര്‍ഷത്തേക്ക് എല്‍.എന്‍.ജി വാങ്ങുന്നതിനാണ് ഇന്ത്യ ഖത്തറുമായി കരാര്‍ ഒപ്പിട്ടത്. ഇതു പ്രകാരം ആദ്യ അഞ്ച് വര്‍ഷം ഒരു ദശലക്ഷം ബി.ടി.യു (ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റ്)  എല്‍.എന്‍.ജി 2.53 ഡോളറിനും, ശേഷമുളള കാലയളവിലേക്ക് ഒരു ദശലക്ഷം ബിടിയു എല്‍.എന്‍.ജിക്ക് 12 മുതല്‍ 13 വരെ ഡോളറുമാണ് കരാറനുസരിച്ച് ഇന്ത്യ ഖത്തറിന് നല്‍കേണ്ടിയിരുന്നത്. ഒരു വര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാമെന്നാണ് കരാര്‍. ഒരു ദശലക്ഷം ബി.ടി.യു എല്‍.എന്‍.ജിയുടെ വില ആറ് മുതല്‍ ഏഴ് വരെ ഡോളറായതോടെ നിലവിലെ കരാര്‍പ്രകാരം വലിയ തുക നല്‍കേണ്ട അവസ്ഥയിലായിരുന്നു ഇന്ത്യ. ഇതോടെയാണ് വില പകുതിയായി കുറക്കാന്‍ പെട്രോനെറ്റ് റാസ് ഗ്യാസുമായി ചര്‍ച്ച ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.