ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി പാകിസ്താന്റെ മധ്യസ്ഥതയിൽ അടുത്തഘട്ട ചർച്ചകൾ നടക്കിനിരിക്കെ, വിവിധ രാജ്യങ്ങളുമായും പങ്കാളിത്ത രാഷ്ട്രങ്ങളുമായും നയതന്ത്ര ചർച്ചകൾ ശക്തമാക്കി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജാറഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ്, ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബുസൈദി എന്നിവരുമായി ടെലിഫോണിലാണ് കഴിഞ്ഞദിവസം ആശയവിനിമയം നടത്തിയത്.
യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനവും, അതുമായി ബന്ധപ്പെട്ട മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ നേതാക്കൾ പങ്കുവെച്ചു. മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും നേതാക്കൾ വിലയിരുത്തി. മധ്യസ്ഥ ചർച്ചകളിൽ എല്ലാ കക്ഷികളും ക്രിയാത്മകമായി ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രതിസന്ധിയുടെ മൂലകാരണങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കാനും, ഭാവിയിൽ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായ ഒരു കരാറിലെത്താനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.