ദോഹ: ഖത്തർ -ജപ്പാൻ രാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണവും നിലവിലെ പ്രാദേശിക -അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ചും ചർച്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകെയ്ച്ചിയുമായി ടെലിഫോണിൽ സംസാരിച്ചു.
നിലവിലെ പ്രതിസന്ധികൾ ഊർജ വിപണികളെയും വിതരണ ശൃംഖലകളെയും ബാധിക്കുന്നുവെന്നും, ഊർജ വിതരണം തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും സംഭാഷണത്തിനിടെ വ്യക്തമാക്കി. ഖത്തറിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ജപ്പാൻ പ്രധാനമന്ത്രി അപലപിച്ചു.
പ്രതിസന്ധിയെ ഖത്തർ കൈകാര്യം ചെയ്ത രീതിയെയും ജപ്പാൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെയും അദ്ദേഹം അഭിനന്ദിച്ചു. മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെയും അവർ പ്രശംസിച്ചു.
ജപ്പാന്റെ പിന്തുണക്ക് അമീർ നന്ദി രേഖപ്പെടുത്തി. എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അമീർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും ഓർമിപ്പിച്ചു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും അതുവഴി ആഗോള വിപണിയിലെ ഊർജ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള സമഗ്രമായ കരാറിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഇരുരാജ്യങ്ങളും പിന്തുണയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.