ഇസ്‌ലാമാബാദ് ചർച്ചകളിൽ സജീവ ഇടപെടലുമായി ഖത്തർ

ദോഹ: മേഖലയിലെ നിർണായകമായ ഇസ്‌ലാമാബാദ് ചർച്ചകൾക്ക് മുന്നോടിയായി എല്ലാ മധ്യസ്ഥ കക്ഷികളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി. യു.എസ് ഉൾപ്പെടെയുള്ള പ്രധാന കക്ഷികളുമായി ഖത്തർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പരിഹാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് മധ്യസ്ഥത വഹിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. യു.എസും ഇറാനും തമ്മിലുള്ള ഇസ്‌ലാമാബാദ് ചർച്ചകളുടെ പരാജയത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കേണ്ടത് ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, ഇത് ആഗോളതലത്തിൽ പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും ഖത്തർ വ്യക്തമാക്കി. ഹുർമുസ് പ്രതിസന്ധി തുടരുന്നത് മൂലം വിഷയം അന്താരാഷ്ട്ര തലത്തിൽ തന്നെ ബാധിച്ചു. മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി, എല്ലാ ഗൾഫ് രാജ്യങ്ങളും ദിവസേന വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ചരിത്രപരമായി ഖത്തർ വിശ്വസനീയ പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്. പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്താൻ പങ്കാളികളുമായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം വിശദമാക്കി.

ഇതിനിടെ, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കഴിഞ്ഞദിവസം ആശയവിനിമയം നടത്തി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനവും, അതുമായി ബന്ധപ്പെട്ട മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഭാഷണത്തിൽ ചർച്ചയായി. മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിലയിരുത്തി.

Tags:    
News Summary - Qatar actively intervenes in Islamabad talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.