ദോഹ: ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കേണ്ടത് ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ഖത്തർ. ഇത് ആഗോളതലത്തിൽ പരിഹരിക്കപ്പെടേണ്ട വിഷയമാണ്. ഹുർമുസ് പ്രതിസന്ധി തുടരുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഗുരുതരമായി ബാധിച്ചുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പ്രതിവാര വാർത്തസമ്മേളനത്തിൽ പറഞ്ഞു. മേഖലയിലെ നിർണായകമായ ഇസ്ലാമാബാദ് ചർച്ചകൾക്ക് മുന്നോടിയായി എല്ലാ മധ്യസ്ഥ കക്ഷികളുമായും ഖത്തർ ആശയവിനിമയം നടത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായി യു.എസ് ഉൾപ്പെടെയുള്ള പ്രധാന കക്ഷികളുമായി ഖത്തർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷ സമയങ്ങളിൽ രാഷ്ട്രീയ പരിഹാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് മധ്യസ്ഥ ശ്രമങ്ങളാണ് ഏറ്റവും ഫലപ്രദമായ മാർഗം. യു.എസും ഇറാനും തമ്മിലുള്ള ഇസ്ലാമാബാദ് ചർച്ചകളുടെ പരാജയത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി, എല്ലാ ഗൾഫ് രാജ്യങ്ങളും ദിവസേന വിവിധ കക്ഷികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ചരിത്രപരമായി ഖത്തർ വിശ്വസനീയ പങ്കാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്. പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്താൻ പങ്കാളികളുമായി ചർച്ചകൾ തുടരുമെന്നും മാജിദ് അൽ അൻസാരി വിശദീകരിച്ചു. ലെബനാന്റെ പരമാധികാരത്തിനുനേരെ ഇസ്രായേൽ നടത്തുന്ന ലംഘനങ്ങളെയും ആക്രമണങ്ങളെയും ഖത്തർ ശക്തമായി അപലപിച്ചു.
ലെബനന്റെ ഐക്യത്തെയും പരമാധികാരത്തെയും ഖത്തർ പിന്തുണക്കും. മേഖലയിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഊർജ വിപണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും, വെടിനിർത്തൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കഴിഞ്ഞദിവസം ആശയവിനിമയം നടത്തി.
ഇതിനിടെ, അറബ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന അറബ് ലീഗ് കൗൺസിൽ മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിയാണ് പങ്കെടുത്തത്.
അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നിയമവിരുദ്ധമായ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇറാന്റെ ഉത്തരവാദിത്തങ്ങളും ചർച്ചാവിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.