മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തര്‍

ദോഹ: മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന പദവി വീണ്ടും ഖത്തറിന്. 23 വ്യത്യസ്ത മാനദണ്ഡങ്ങള്‍ പരിഗണിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തര്‍ ഒന്നാമതത്തെിയത്. ലോക തലത്തില്‍ 34ാം സ്ഥാനവും ഖത്തറിനാണ്. 
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇകണോമിക്സ് ആന്‍റ് പീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള സമാധാന സൂചിക പ്രകാരം ലോകത്തെ 163 സ്വതന്ത്ര രാജ്യങ്ങളിലാണ് ഖത്തറിന് 34ാം സ്ഥാനം ലഭിച്ചത്. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സമാധാനത്തിന്‍െറ കാര്യത്തില്‍ ഖത്തര്‍ വളരെ മുമ്പിലാണ്. കുവൈത്ത് 51, യു.എ.ഇ 61, ഒമാന്‍ 74, സൗദി അറേബ്യ 129, ബഹ്റൈന്‍ 132 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം. മേഖലയില്‍ ഇത്തവണയും മുമ്പിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റാങ്കിങില്‍ നിന്ന് ഖത്തര്‍ നാല് സ്ഥാനം പിന്നോട്ടുപോയിട്ടുണ്ട്. 2015ല്‍ ഖത്തര്‍ 30ാം സ്ഥാനത്തായിരുന്നു. 
തുടര്‍ച്ചയായി നാലാം തവണയാണ് ഖത്തര്‍ പട്ടികയില്‍ പിറകോട്ട് പോകുന്നത്. 2014ലും രാജ്യം 30ാം സ്ഥാനത്തായിരുന്നു. 2011ലും 2012ലും 12ാം സ്ഥാനമായിരുന്നു ഖത്തറിന്. ഖത്തറിന്‍െറ സ്ഥാനം പിറകോട്ട് പോകാനുള്ള കാരണം റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല. അറബ്ലോകത്ത് നടക്കുന്ന സംഘര്‍ഷങ്ങളാണ് ഖത്തറിനെ റാങ്കിങ്ങില്‍ പിന്നിലാക്കിയത്. മിഡില്‍ഈസ്റ്റ്- വടക്കന്‍ ആഫ്രിക്ക മേഖല ഏറ്റവും സമാധാനം കുറഞ്ഞ പ്രദേശമായാണ് റിപോര്‍ട്ടില്‍ പരിഗണിക്കപ്പെട്ടത്. മേഖലയിലെ സുരക്ഷ സാഹചര്യം വഷളായി വരുന്നതായി ഗ്ളോബല്‍ പീസ് ഇന്‍ഡക്സില്‍ പറയുന്നു. രാജ്യത്തിനകത്തെ സുരക്ഷാ നില, ആഭ്യന്തര അന്താരാഷ്ട്ര കലഹങ്ങള്‍, രാജ്യത്തിന്‍െറ സൈനിക വിന്യാസം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് രാജ്യങ്ങളുടെ റാങ്ക് പട്ടിക തയാറാക്കിയത്. സമൂഹത്തിലെ സുരക്ഷയുടെയും സംരക്ഷണത്തിന്‍െറയും നിലവാരം, ആഭ്യന്തര അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ തോത്, സൈനികവല്‍ക്കരണത്തിന്‍െറ അളവ് എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. അതിര്‍ത്തിക്കകത്തുള്ള സമാധാനത്തിന്‍െറ തോത് വളരെ മികച്ചതായതിനാലാണ് ഖത്തര്‍ പട്ടികയില്‍ നല്ല സ്ഥാനം കണ്ടത്തെിയത്. ആഭ്യന്തര സംഘര്‍ഷം, അക്രമാസക്തമായ പ്രതിഷേധ പരിപാടികള്‍, അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ എന്നിവ രാജ്യത്ത് വളരെ കുറവാണെന്ന് വിവിധ സൂചകങ്ങള്‍ കാണിക്കുന്നു. 
അതെസമയം, ആയുധ ഇറക്കുമതിയില്‍ രാജ്യത്തിന് ഏറ്റവും മോശം സ്കോറാണ് ലഭിച്ചത്. സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ രാജ്യം വന്‍തോതില്‍ പണം ചെലവഴിക്കുന്നതാണ് ഇതിന് കാരണമെന്ന് കരുതുന്നു. 
സുരക്ഷ ഓഫിസര്‍മാര്‍, പൊലീസ് എന്നിവയുടെ കാര്യത്തില്‍ രാജ്യത്തിന്‍െറ സ്കോര്‍ അഞ്ചില്‍ 3.5 ആണ്. നരഹത്യയുടെ കാര്യത്തിലും ഇതേ സ്കോറാണ് ലഭിച്ചത്. 
സമാധാനം നിലനിര്‍ത്താന്‍ ഖത്തര്‍ വന്‍തുകയാണ് ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഖത്തര്‍ ചെലവാക്കിയത് 1824 കോടി ഡോളറാണ്. രാജ്യത്തിന്‍െറ ജി.ഡി.പിയുടെ ഏഴ് ശതമാനം വരുമിത്. അക്രമം, സായുധ സംഘര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട ചെലവും സൈനിക, ആഭ്യന്തര സുരക്ഷാ സേവനത്തിന് ചെലവഴിക്കുന്ന തുകയും കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. രാജ്യത്തെ ജനസംഖ്യയുമായി തട്ടിക്കുമ്പോള്‍ ഒരാള്‍ക്ക് 30,000 റിയാല്‍ എന്ന കണക്കില്‍ വരും. 
യമനിലെ യു.എ.ഇയുടെ സൈനിക ഇടപെടല്‍, സൗദി അറേബ്യയിലെ ഐ.എസ് ഭീഷണി, ബഹ്റൈന്‍ സിറിയയിലും യമനിലും നടത്തുന്ന സൈനിക നീക്കം എന്നിവയാണ് ഇവയുടെ സമാധാന സ്ഥിതി മോശമാക്കിയത്. യൂറോപ്യന്‍ രാജ്യങ്ങളാണ് സമാധാനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഐസ്ലന്‍റാണ് ഒന്നാം സ്ഥാനത്ത്. 
ഡെന്‍മാര്‍ക്കും ആസ്ട്രിയയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ബ്രിട്ടന്‍ 47ാമതും അമേരിക്ക 103ാമതുമാണ്. പട്ടികയില്‍ ഏറ്റവും താഴെയുള്ളത് (163ാം സ്ഥാനം) ദക്ഷിണ സുദാനും സിറിയയുമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും താഴെ ലിബിയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.