ഗസ്സയിലെ ആശുപത്രികളിലേക്ക് ഖത്തര്‍ റെഡ്ക്രസന്‍റ് സഹായം വര്‍ധിപ്പിച്ചു

ദോഹ: ഗസ്സയിലെ വിവിധ പൊതു ആശുപത്രികളിലേക്കുള്ള പുതിയ മെഡിക്കല്‍ പദ്ധതികള്‍ തുടങ്ങുന്നതിനായി ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയവുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. എട്ട് ലക്ഷം അമേരിക്കന്‍ ഡോളറാണ് (29,09,740 റിയാല്‍) ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 
ഖത്തര്‍ റെഡ്ക്രസന്‍റ് സെക്രട്ടറി ജനറല്‍ സാലിഹ് ബിന്‍ അലി അല്‍ മുഹന്നദിയും ആരോഗ്യമന്ത്രാലയം ഇന്‍റര്‍നാഷണല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അശ്റഫ് അബു മഹാദിയുമാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. 
ഗസ്സയിലെ രോഗികള്‍ക്ക് ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സര്‍വീസുകള്‍ അടുത്ത 12 മാസത്തിനുള്ളില്‍ നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍െറ ഭാഗമായി ഗസ്സയില്‍ അല്‍ ശിഫ മെഡിക്കല്‍ കോംപ്ളക്സില്‍ ഗസ്സയിലെ ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി ഓഫീസ് ആറ് ലക്ഷം യു.എസ് ഡോളര്‍ ചെലവാക്കി പുതിയ സംയുക്ത റീപ്ളേസ്മെന്‍റ് യൂണിറ്റ് സ്ഥാപിക്കും. 
മെഡിക്കല്‍ സ്റ്റാഫ്, റെമ്യൂണറേഷന്‍ പ്രോഗ്രാം, ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്‍റ് ഡെലിഗേഷന്‍, പ്രൊക്യൂര്‍മെന്‍റ് ഓഫ് ജനറല്‍ ആന്‍റ് സ്പെഷ്യലിസ്റ്റ് സര്‍ജിക്കല്‍ എക്യുപ്മെന്‍റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കോംപ്ളക്സിലെ ഓര്‍തോപീഡിക് സര്‍ജിക്കല്‍ സര്‍വീസ് വിപുലീകരിക്കുന്നതിന് ഇത് കൂടുതല്‍ ഗുണം ചെയ്യും. കൂടാതെ വിദേശത്തേക്ക് രോഗികളെ റഫര്‍ ചെയ്യപ്പെടുന്നത് കുറക്കാനും ശസ്ത്രക്രിയകള്‍ക്ക് ചെലവ് കുറക്കാനും  നൂറുക്കണക്കിന് രോഗികളെ സ്വീകരിക്കാനും ഇതുമൂലം സാധിക്കും. 
ഗസ്സയിലെ രണ്ട് ആശുപത്രികളിലെ ഗാസ്ട്രോസ്കോപ്പി വിഭാഗം വിപുലീകരിക്കാനും പുതിയ ധാരണാ പത്രത്തില്‍ പദ്ധതിയുണ്ട്. 
ഗസ്സയിലെ നാസര്‍ ആശുപത്രിയിലേക്കും യൂറോപ്യന്‍ ഗസ്സ ആശുപത്രിയിലേക്കുമാണ് ഇത് നല്‍കുക. രണ്ട് ലക്ഷം ഡോളര്‍ ചിലവിട്ട് നടപ്പാക്കുന്ന പദ്ധതി 15,000 രോഗികള്‍ക്ക് വര്‍ഷത്തില്‍ ഉപകാരപ്പെടും. 
ഗസ്സയിലെ  പൊതു ആശുപത്രികളുടെ ആവശ്യങ്ങല്‍ പരിഹരിക്കുന്നതിനും സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശസ്ത്രക്രിയ, ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ മികച്ചതാക്കുന്നതിനും വേണ്ടിയാണ് ഇതെന്ന് അല്‍ മുഹന്നദി പറഞ്ഞു. ഗസ്സയിലെ ആശുപത്രികള്‍ക്ക് കഴിയുന്ന പിന്തുണയും സഹായവും നല്‍കേണ്ടത് പ്രധാനകാര്യമാണെന്നും  2013-2017വര്‍ഷങ്ങളില്‍  ആരോഗ്യമേഖലയിലെ സ്ട്രാറ്റജിക് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ മുന്നോട്ട് വെച്ച വിവിധ ഫലസ്തീന്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.