???????? ??????????? ????????? ??????? ???????? ??? ?????????????

മജീഷ്യന്‍ വിപിന്‍ പറയും; ജീവിതമാണ് ഏറ്റവും വലിയ മായാജാലം

ദോഹ: ജീവിതം എന്നതാണ് ഏറ്റവും വലിയ മായാജാലം എന്ന്  മജീഷ്യന്‍ വിപിന്‍ വര്‍ഗീസ് പറയും. പതിനായിരത്തോളം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുള്ള നാട്ടിലെ അറിയപ്പെടുന്ന ഈ യുവമാന്ത്രികന്‍ അതിജീവനത്തിന്‍െറ പ്രവാസ ഭൂമികയില്‍ ഇപ്പോള്‍ മറ്റൊരു തൊഴിലിലാണ്. പക്ഷെ അവിടെയും തന്‍െറ ‘മാന്ത്രികത’ അനുഭവിച്ചറിയുന്ന ഒരു ലോകം ചുറ്റും രൂപപ്പെടുന്നു എന്നതാണ് മജീഷ്യന്‍ വിപിന്‍െറ ഒമ്പത് മാസത്തെ ഖത്തര്‍ജീവിതം തെളിയിക്കുന്നതും. എറണാകുളം നെടുമ്പാശേരി സ്വദേശിയായ ഈ യുവാവ് ഇപ്പോള്‍ ദോഹ ന്യൂ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ‘ഷാര്‍വ’ ഹോട്ടലിലെ തൊഴിലാളിയാണ്.നാട്ടില്‍ മായാജാലം നടത്തിയിരുന്നത് സാമ്പത്തിക ലാഭം മുന്‍നിര്‍ത്തിയായിരുന്നില്ല. ഇതിനൊപ്പം ചെയ്തിരുന്ന റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നഷ്ടത്തിലാകുകയും ചെയ്തപ്പോഴാണ് ഗള്‍ഫ് എന്ന കച്ചിത്തുരുമ്പില്‍ പിടിച്ചത്.  പ്രാരാബ്ദങ്ങള്‍ കാരണം പ്രവാസിയായപ്പോള്‍ കിട്ടിയ ജോലി ഹോട്ടല്‍പണിയാണന്ന് കണ്ട് നിരാശപ്പെടാനൊന്നും വിപിന്‍ തയ്യാറായില്ല.

ഹോട്ടലില്‍ വിപിന്‍ മാജിക് അവതരിപ്പിക്കുന്നു.
 

ഗള്‍ഫിലേക്ക് വന്നപ്പോള്‍ ഹോട്ടല്‍ ഉടമ ജവഹര്‍ എന്ത് പണി ചെയ്യാന്‍ കഴിയും എന്ന് ചോദിച്ചിരുന്നു. മറുപടിയായി ഇദ്ദേഹം പറഞ്ഞത് ‘താന്‍ മാജിക് ടീ’ ഉണ്ടാക്കിക്കൊള്ളാമെന്നാണ്. അതുകേട്ട് ഹോട്ടല്‍ ഉടമ ചിരിച്ചെങ്കിലും ‘ മാജിക്ടീ’ യെ വെല്ലുന്ന ടീ ഉണ്ടാക്കപ്പെട്ടു.  ഇന്‍സ്ററന്‍ഡ് ടീ മാത്രം പരിചയമുള്ള ഗള്‍ഫ് ലോകത്ത് നാടന്‍ ചായക്കട ശൈലിയില്‍ സനാമര്‍ വച്ച് ആവി പറക്കുന്ന വെള്ളത്തില്‍ ശുദ്ധമായ പാല്‍ ഒഴിച്ചു. തേയിലയും പഞ്ചസാരയും ഒക്കെ ചേര്‍ത്ത് അവസാനം പാല്‍പ്പതയില്‍ ‘വി’ ആകൃതിയില്‍ തേയിലച്ചാര്‍ ചാലിച്ച് കുപ്പിഗ്ളാസില്‍ നല്‍കിയപ്പോള്‍ അത് കുടിച്ചവര്‍ രണ്ടാമതും മുന്നാമതും  ഓര്‍ഡര്‍ നല്‍കി ക്യൂ നിന്നു. ‘അരിപ്പ’ ഉപയോഗിക്കാതിരുന്നിട്ടും ചായയില്‍ തേയിലപ്പൊടി കാണില്ല . അങ്ങനെ എടുത്തുപറയാന്‍ പല ഘടകങ്ങളുമുണ്ട് വിപിന്‍െറ ചായയില്‍. അതിനൊപ്പം ചില സ്പെഷ്യലുകളും വന്ന് തുടങ്ങി. പനി ഉള്ളവര്‍ക്ക്  ‘മരുന്ന് ചായ, നാട്ടിലൊക്കെ സുപരിചിതമായ  ബിരിയാണി ചായ, ഇഞ്ചിയൊക്കെ ചേര്‍ത്ത അസല്‍ സുലൈമാനി അങ്ങനെ പോകുന്നു അവ. ഒരിക്കല്‍ നാട്ടില്‍നിന്നും വന്നയാള്‍ ഹോട്ടലില്‍ മജീഷ്യന്‍െറ പുതിയ വേഷം കണ്ട് അത്ഭുതപ്പെട്ടു.
അയ്യാള്‍ വഴി വിപിന്‍ മായാജാലം കാട്ടുമെന്ന കാര്യം മറ്റുള്ളവര്‍ അറിഞ്ഞു. അങ്ങനെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി വിപിന്‍ ചില വിദ്യകള്‍ കാണിച്ചു. സംഭവം മറ്റ് ചിലരും അറിഞ്ഞപ്പോള്‍ ഹോട്ടലിനകത്തും ചിലപ്പോള്‍ വിപിന് മായാജാലം കാട്ടേണ്ടിവന്നു. ആ വിദ്യകള്‍ കണ്ട് അത്ഭുതപ്പെട്ടവരില്‍ സ്വദേശികളും വിദേശികളും ഒക്കെയുണ്ടായി. കൂട്ടത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെയും കൂട്ടിക്കൊണ്ട് കൊണ്ട് ഹോട്ടലിലേക്ക് വരാന്‍ തുടങ്ങി. മാജിക് ചായയും കുടിക്കാം, മാജികും കാണാമല്ളോ എന്നതാണ് അവരില്‍ ചിലരുടെ ചിന്തയും. എത്ര തിരക്കായാലും വിപിന്‍ മായാജാലം കാണണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്താറില്ല.   കാണികള്‍ അതിശയിച്ചുകൊണ്ട് അഭിനന്ദിച്ചുകൊണ്ട് കൈയടിക്കുമ്പോള്‍ വിപിന്‍ തന്‍െറ ചായക്കൂട്ട് പുരയിലേക്ക് ഓടിച്ചെന്ന് ഡ്യൂട്ടിയില്‍ വ്യാപൃതനാകുകയും ചെയ്യും.
വിപിന്‍െറ ഭാര്യ സിനി,മക്കളായ അന്ന, ഹെന്നോക്ക് എന്നിവര്‍ നാട്ടിലാണ്. ഇവിടെ നിന്ന് കടങ്ങളൊക്കെ വീട്ടണം. കുറെകാലം നിന്ന്  എന്തെങ്കിലും സമ്പാദിച്ചശേഷം നാട്ടില്‍ ചെന്ന്വീണ്ടും  മാജിക്കിലേക്ക് തിരിയണമെന്നും വിപിന്‍ ആഗ്രഹിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.