ദോഹ: അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഖത്തറിലെ സിദ്റ മെഡിക്കല്‍ ആന്‍റ് റിസേര്‍ച്ച് സെന്‍റര്‍ (സിദ്റ) കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ആശുപത്രി സേവനങ്ങള്‍ വിപുലമായരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെയാകും ജീവനക്കാരെ തെരഞ്ഞെടുക്കുകയെന്ന് സി.ഇ.ഒ പീറ്റര്‍ മോറിസ് പറഞ്ഞു. യോഗ്യരായ ഖത്തരി ജീവനക്കാരെയായിരിക്കും കൂടുതലായി നിയമിക്കുക. തുടര്‍ന്ന് ജി.സി.യില്‍നിന്നുള്ളവരെയും. വിദഗ്ധമേഖലകളില്‍ ആവശ്യമായ ചുരുക്കം ചില ജീവനക്കാരെ മറ്റു വിദേശരാഷ്ട്രങ്ങളില്‍നിന്നും കൊണ്ടുവരും.
ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിനും മറ്റു സേവനങ്ങള്‍ക്കുമായി 1200 ഓളം ജീവനക്കാരാണ് സിദ്റയിലുള്ളത്. ഈ വര്‍ഷാവസാനത്തോടെ ഇവരുടെ എണ്ണം 1500 ആകും. എന്നാല്‍, ആശുപത്രി പൂര്‍ണമായും സജ്ജമാകുന്നതോടെ മൊത്തം 5000 ജീവനക്കാരെങ്കിലും ആവശ്യമായി വരുമെന്നും മോറിസ് പറഞ്ഞു. അടുത്തവര്‍ഷത്തോടെ പ്രധാന ആശുപത്രി തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കമെന്നും ഇവയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയും അനുബന്ധ യൂനിറ്റുകളും സജ്ജമാകും. ഒൗട്ട് പേഷ്യന്‍റ് ക്ളിനിക്ക് 2017 അവസാനത്തോടെ പൂര്‍ണമായും സജ്ജമാകും. മെയ് ഒന്നിനാണ് ഒൗട്ട് പേഷ്യന്‍റ് ക്ളിനിക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഇവയില്‍ റേഡിയോളജി, പാത്തോളജി എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഓരോ മാസങ്ങളിലും വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ക്ളിനിക്കുകളും കൂടുതല്‍ സേവനങ്ങളും വിപുലപ്പെടുത്തിവരുന്നതായും സി.ഇ.ഒ പറഞ്ഞു. ഖത്തരി പൗരന്മാരായ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കാനായിരിക്കും തങ്ങള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുക. ഇവരില്‍ വീല്‍ കോര്‍ണെല്‍ മെഡിസിനില്‍നിന്നും, യൂനിവേഴ്സിറ്റി ഓഫ് കല്‍ഗാരി ഖത്തറില്‍നിന്നും ബിരുദം കരസ്ഥമാക്കിയവര്‍ക്കും മറ്റു മെഡിക്കല്‍ സാങ്കേതിക മേഖലയില്‍ വിദഗ്ധരായ ജീവനക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും പീറ്റര്‍ മോറിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.