ക്യൂബന്‍ ആശുപത്രിയില്‍  ആയിരാമത്തെ പ്രസവം

ദോഹ: ദുഖാനിലെ ക്യൂബന്‍ ആശുപത്രിയില്‍ ആയിരാമത്തെ കുഞ്ഞ് പിറന്നു. യമനി യുവതിയാണ് ആശുപത്രിയിലെ ആയിരാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴില്‍ ക്യുബന്‍ സര്‍ക്കാറുമായി സഹകരിച്ച്, 2012ല്‍ സ്ഥാപിതമായ ആശുപത്രിക്കിത് ചരിത്ര മുഹൂര്‍ത്തമാണ്. 400ഓളം ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ രംഗത്തെ മറ്റ് സാങ്കേതിക വിദഗ്ധരുമാണ് ഇവിടെ ജീവനക്കാരായുള്ളത്. ഖത്തറിന്‍െറ പടിഞ്ഞാറന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ പക്ഷേ, രാജ്യത്തെ മറ്റു ആശുപത്രികളായ വിമന്‍സ് ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയെ അപേക്ഷിച്ച് തിരക്ക് കുറവാണ്. ഇതാണ് പലരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. 
രാജ്യത്തെ സ്ത്രീകളുടെ പ്രധാന ആശുപത്രിയായ അല്‍ സദ്ദ് വിമന്‍സ് ഹോസ്പിറ്റല്‍- 2014ല്‍ 16,000ാമത്തെ കുഞ്ഞിന്‍െറ ജനനത്തിനാണ് സാക്ഷിയായത്. തൊട്ടുമുന്‍വര്‍ഷം ഇവിടെ 17,000 കുട്ടികള്‍ പിറന്നിരുന്നു. ഇതേ വര്‍ഷം ക്യൂബന്‍ ആശുപത്രിയില്‍ 256 കുഞ്ഞുങ്ങളും പിറന്നു. തൊട്ടു മുന്‍വര്‍ഷം ക്യൂബന്‍ ഹോസ്പിറ്റലില്‍ 136 ജനനങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 
വര്‍ധിക്കുന്ന ജനനനിരക്കിന് ആനുപാതികമായുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും മധ്യദോഹയിലെ ആശുപത്രികളിലെ തിരക്ക് കുറക്കാനും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലെ ആശുപത്രികള്‍ തെരഞ്ഞെടുക്കാന്‍ അധികൃതര്‍ ആഹ്വാനം ചെയ്തിരുന്നു. 
ഇതിന്‍െറ ഫലമയാണ് ക്യൂബന്‍ ആശുപത്രി, അല്‍ വഖ്റ, അല്‍ ഖോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നതെന്ന് 2014ലെ സ്ഥിതിവിവരകണക്കുകളെ ആസ്പദമാക്കിയുള്ള അവലോകനങ്ങള്‍ വ്യക്തമാക്കുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.